IndiaNews

കുണ്ടറ പീഡനം- സംശയം മുത്തച്ഛനിലേക്ക് – ഞെട്ടിക്കുന്ന വിവരങ്ങൾ

 

കുണ്ടറ: കുണ്ടറ പീഡനക്കേസില്‍ സംശയത്തിന്റെ കണ്ണുകൾ കുട്ടിയുടെ മുത്തച്ഛനിലേക്ക്. അന്വേഷണ ഉദ്യോഗസ്ഥർ കുട്ടിയുടെ മുത്തച്ഛനെ ചോദ്യം ചെയ്തതിലും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലും, കുട്ടിയുടെ പിതാവിനെ വീട്ടിൽ നിന്നും അകറ്റിയത് മുത്തച്ഛൻ ആണെന്ന സംശയവുമെല്ലാം പ്രതിസ്ഥാനത്തേക്ക് ഇയാളെ എത്തിക്കുന്ന സാഹചര്യമാണ്. പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്റെ ഗുമസ്തനായ മുത്തച്ഛനെയും കുട്ടിയുടെ മാതാവിനെയും നുണപരിശോധനയ്ക്ക് വിധേയമാക്കാനും ഒപ്പം തന്നെ മാതാവിനെ മന:ശ്ശാസ്ത്രജ്ഞരുടെ മുന്നില്‍ വെച്ച്‌ ചോദ്യം ചെയ്യാനുമാണ് ഇപ്പോൾ പോലീസ് ഒരുങ്ങുന്നത്.

കുണ്ടറ നാന്തിരിക്കലിലെ ഇടവട്ടം ശ്രേയസ് ഭവനില്‍ വൈദ്യുതി ബോര്‍ഡ് ലൈന്‍മാന്‍ എം ജോസിന്റെ രണ്ടാമത്തെ മകളായ പത്തുവയസ്സുകാരിയെയാണ് ജനലിലെ കമ്പിയിൽ ചുരിദാറിന്റെ ഷാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി 15 ന് ആയിരുന്നു വീട്ടിലെ ജനൽ കമ്പിയിൽ ചുരിദാറിന്റെ ഷാളില്‍ കെട്ടി തൂങ്ങി നിലത്തിരിക്കുന്ന നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.ഒപ്പം ആത്മഹത്യാ കുറിപ്പ് എന്ന ആമുഖത്തോടെ കണ്ടെത്തിയ കത്ത് വ്യാജമാണെന്ന പോലീസ് തിരിച്ചറിഞ്ഞിട്ടുമുണ്ട്.കുട്ടികള്‍ക്ക് പരിചയക്കുറവുള്ള പഴയലിപിയില്‍ പേരും തീയതിയും ഒപ്പും ഇട്ട് കണ്ടെത്തിയ കാത്തു കുട്ടിയുടേതല്ലെന്നു തെളിഞ്ഞു.

വീട്ടില്‍ മുത്തച്ഛനല്ലാതെ മറ്റ് പുരുഷന്മാര്‍ ആരുമില്ല എന്നതും അയല്‍ക്കാര്‍ ആരും തന്നെ വീട്ടില്‍ വരാറില്ല എന്നതും സംശയത്തിന് ഇട നല്‍കുന്നു. കുട്ടിയുടെ മൂത്ത സഹോദരി 12 വയസ്സുകാരിയെ പിതാവ് ജോസ് പീഡിപ്പിക്കുന്നു എന്ന് കാട്ടി കുട്ടിയുടെ മാതാവ് കൊടുത്ത പരാതിയിൽ പിതാവിനെ ഈ വീട്ടിലേക്കു പ്രവേശിക്കുന്നതിൽ നിന്നും കോടതി വിലക്കിയിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ കുട്ടിയുടെ മുത്തച്ഛൻ പിതാവിനെ മനഃപൂർവ്വം വീട്ടിൽ നിന്ന് മാറ്റി നിർത്താനായി മാതാവിനെ കൊണ്ട് പരാതി കൊടുപ്പിച്ചതാണെന്നും സംശയമുയർന്നിട്ടുണ്ട്.

സമാന കേസുകള്‍ മുത്തച്ഛനെതിരേ നേരത്തേയും ഉണ്ടായിട്ടുള്ളത് സംശയത്തിനു ആക്കം കൂട്ടുന്നു. ജോസിന്റെയും മുത്തച്ഛന്റെയും വീടുകള്‍ തമ്മില്‍ വലിയ അകലമില്ല. ഈ സാഹചര്യത്തിൽ കുട്ടികളെ മുത്തച്ഛൻ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയിരുന്നു.ഇക്കാര്യത്തിലെല്ലാം അന്വേഷണം നടക്കുകയാണ്.മൃതദേഹ പരിശോധനയില്‍ കുട്ടി നിരന്തരം പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തി. സ്വകാര്യഭാഗങ്ങളിലടക്കം രണ്ടു ഡസനോളം മുറിവുകളുണ്ടായിരുന്നു. സംഭവത്തിൽ കുട്ടിയുടെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകുകയും മാധ്യമങ്ങളെ സമീപിക്കുകയും ചെയ്തതോടെയാണ് കേസ് വിവാദത്തിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button