KeralaNews

മിഷേലിന്റെ ആത്മഹത്യ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പോകാനുള്ള കാരണം വ്യക്തമാക്കി പോലീസ്

കൊച്ചി: സി.എ. വിദ്യാര്‍ഥിനി മിഷേലിന്റെ ആത്മഹത്യ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പോകാൻ കാരണം ഗോശ്രീ രണ്ടാം പാലത്തിലെ ‘സ്പാന്‍ ഗ്യാപ്പി’ലൂടെ കായലില്‍ പതിച്ചതിനാലാണെന്ന് പോലീസ് നിഗമനം. ഒരാള്‍ക്ക് കടക്കാന്‍ പാകത്തിലുള്ള വിടവുകള്‍ പാലത്തിന്റെ ഇടതുവശത്തെ സ്പാനുകള്‍ക്കിടയില്‍ ഇടക്കിടെയുണ്ട്.

പാലത്തില്‍നിന്നും ഒരു കാല്‍ ഈ വിടവിലേക്കു വച്ചുകഴിഞ്ഞാല്‍ പിന്നെ കായലിലേക്കു പതിക്കും. പാലത്തിന്റെ വശത്തെ സ്പാനുകളുടെ മുകളില്‍ കയറി ചാടുകയാണെങ്കില്‍ മാത്രമേ മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുകയുള്ളൂ. മിഷേലിനെ പാലത്തിന്റെ മധ്യഭാഗത്തായി കണ്ടെന്നു പോലീസിന് മൊഴിനല്‍കിയ അമല്‍ വില്‍ഫ്രഡ് എന്ന യുവാവും ഒരു ഫോണ്‍കോള്‍ വന്നു തിരിഞ്ഞുനോക്കുമ്പോഴേക്കും യുവതിയെ കാണാൻ ഇല്ലായിരുന്നുവെന്ന് പോലീസിനോടു പറഞ്ഞിരുന്നു.

സ്പാന്‍ ഗ്യാപ്പിലേക്ക് കടന്നാല്‍ പിന്നെ സ്വാഭാവികമായും താഴേക്കു ഊര്‍ന്നുപോകുന്നതു പോലെയായിരിക്കും കായലിലേക്കു പതിക്കുക. ഇതുകൊണ്ടാണ് മിഷേല്‍ അപ്രത്യക്ഷയായതുപോലെ അമലിന് തോന്നിയതെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. അതിനിടെ, മിഷേല്‍ തനിയെ ഗോശ്രീ പാലത്തിലേക്കു നടക്കുന്നതിന്റെ കൂടുതല്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ക്കായി പോലീസ് വീണ്ടും ശ്രമിക്കുന്നുണ്ട്. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പ്രതി ക്രോണിനുമായി ഛത്തീസ്ഗഡിലേക്ക് പോകും.

ഇവിടെ ക്രോണിന്റെ താമസ സ്ഥലത്ത് മറ്റു മൊെബെലുകളോ സിം കാര്‍ഡുകളോ കാണാനുള്ള സാധ്യത ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്. മിഷേലുമൊത്തുള്ള ചിത്രങ്ങള്‍ ക്രോണിന്റെ ഫോണില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ചില ദൃശ്യങ്ങളും ചിത്രങ്ങളും ഡിലീറ്റ് ചെയ്തതായി സംശയമുണ്ട്. ഈ ദൃശ്യങ്ങളും ചിത്രങ്ങളും ക്രോണിന്‍ മറ്റേതെങ്കിലും ഫോണിലോ മെമ്മറി കാര്‍ഡിലോ സൂക്ഷിച്ചിരിക്കാനുള്ള സാധ്യത ക്രൈംബ്രാഞ്ച് സംശയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button