Kerala

അഞ്ചുകിലോ ആനക്കൊമ്പുമായി രണ്ടുപേര്‍ പിടിയില്‍

പുല്‍പള്ളി : അഞ്ചുകിലോ ആനക്കൊമ്പുമായി രണ്ടുപേരെ വനപാലകര്‍ പിടികൂടി. വില്‍ക്കാനായി കൊണ്ടുപോവുകയായിരുന്ന ആനകക്കൊമ്പുമായി അമരക്കുനി മൂലയില്‍ റെജി (44), ഇരുളം ആനപ്പാറ അനൂപ് (36) എന്നിവരെയാണ് കല്‍പറ്റ ഫ്‌ലൈയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസര്‍ എം.പത്മനാഭന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന മോട്ടോര്‍ സൈക്കിളും പിടിച്ചെടുത്തു. നിരവധി വനം കേസുകളില്‍ പ്രതിയായ അമരക്കുനി ദേവശേരില്‍ സോമന്‍ വില്‍ക്കാനായി ഏല്‍പിച്ച കൊമ്പുകളാണിതെന്ന് പ്രതികള്‍ മൊഴി നല്‍കി. സോമന്‍ റെജിയുടെ വീട്ടിലെത്തിച്ച കൊമ്പുകള്‍ വില്‍ക്കാനായി സുഹൃത്ത് അനൂപിനെയും കൂട്ടി ഹാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാക്കി ബൈക്കില്‍ പോകുന്നതിനിടെയാണ് വനപാലകരുടെ പിടിയിലായത്.

സോമന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെ വേട്ടയാടിയ കൊമ്പാണിതെന്ന് സംശയിക്കുന്നു. കൊമ്പിന് നല്ല പഴക്കമുണ്ട്. ഒന്നര വര്‍ഷം മുമ്പ് വനത്തില്‍ വെടിയുതിര്‍ത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച സോമന്‍ അടുത്തിടെയാണ് പുറത്തിറങ്ങി തുടങ്ങിയത്. സോമനെ കിട്ടിയാല്‍ മാത്രമേ കൃത്യമായ വിവരം ലഭിക്കുകയുള്ളൂവെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അന്വേഷണ സംഘം എത്തിയപ്പോഴേക്കും സോമന്‍ മുങ്ങി. ചെതലയം റേഞ്ച് ഓഫിസര്‍ സജികുമാര്‍ രെയരോത്തിന്റെ നേതൃത്വത്തിലാണ് തുടര്‍ അന്വേഷണം. ഫ്‌ലൈയിങ് സ്‌ക്വാഡ് ഫോറസ്റ്റര്‍ എം.ബീരാന്‍കുട്ടി, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ പി.കെ.ഭാസ്‌കരന്‍, കെ.ടി.മനോജന്‍, എന്‍.ആര്‍.കേളു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button