തന്നെ ലക്ഷ്യം വെച്ച് വധഭീഷണി മുന്നറിയിപ്പെന്ന്   ; സുരക്ഷയില്‍ ആശങ്ക പങ്ക് വെച്ച് മേവാനി

അഹമ്മദാബാദ്:  തനിക്ക് നേരെയുളള വധഭീഷണിയില്‍ ആശങ്ക പങ്ക് വെച്ച് വദ്ഗാം എംഎല്‍എയും ദലിത് മനുഷ്യാവകാശപ്രവര്‍ത്തകനുമായ ജിഗ്നേഷ് മേവാനി. വധഭീഷണി സൂചന നല്‍കുന്ന ദൃശ്യങ്ങളും കുറിപ്പുകളുമാണ് വാട്ട്സാപ്പ് ഗ്രൂപ്പിലേക്ക് എത്തിയത്. അതും ഗുജറാത്തിലെ ഉന്നത പോലിസുദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരുടെയും വാട്ട്‌സ്‌ആപ്പ് കൂട്ടായ്മയിലാണ് മേവാനിക്കെതിരായ വധഭീഷണിയെന്ന് ആരോപിക്കുന്ന സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യപ്പെട്ടത്. അഹമ്മദാബാദ് ഡിവൈഎസ്പി ആര്‍ ബി ദേവ്തയാണ് രണ്ടു വീഡിയോ സന്ദേശങ്ങളും ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തത്.

രാഷ്ട്രീയ പ്രവര്‍ത്തകനെന്ന് തോന്നിക്കുന്ന ഒരാളെ പോലിസ് സംഘം ചേര്‍ന്ന് മര്‍ദിക്കുന്നതാണ് ആദ്യ വീഡിയോ. മറ്റൊന്നില്‍ യുപി മുഖ്യമന്ത്രി ആദിത്യനാഥ് യുപി പോലിസ് ചെയ്ത ഏറ്റുമുട്ടല്‍ കൊലകളെ ന്യായീകരിക്കുന്ന അഭിമുഖമാണ്. ഈ രണ്ടു വീഡിയോകള്‍ക്ക് അടിക്കുറിപ്പായി ‘ഇനി പോലിസിന്റെ തന്തയാവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേയും പോലിസിനെ ‘ലഖോട്ട’യെന്ന വിശേഷിപ്പിച്ചവര്‍ക്കെതിരേയും പോലിസ് നടപടി ഇത്തരത്തിലാകുമെന്ന് ഡിവൈഎസ്പി കുറിക്കുകയും ചെയ്തു.

ഈ സന്ദേശം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നിക്കെതിരേ ഏറ്റുമുട്ടല്‍ കളമൊരുങ്ങുന്നതായി ജിഗ്നേഷ് മേവാനി ട്വീറ്റ് ചെയ്തത്.

ദളിത് പ്രവര്‍ത്തകന്‍ ബാനു വങ്കറിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ ബന്ദിനിടെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച പോലിസിനോട് കയര്‍ത്ത ജിഗ്നേഷ് പോലിസിനെ ലഖോട്ടയെന്ന പദമാണ് വിശേഷിപ്പിച്ചത്. ഇതാണ് ജിഗ്നേഷിനെയാണ് ഉന്നംവയ്ക്കുന്നതെന്ന സംശയമുണ്ടാവാനിടയാക്കിയത്.

ഗുജറാത്തില്‍ മേവാനി എംഎല്‍എ ആയതിന് ശേഷം ഇദ്ദേഹത്തിനെതിരെ നിരന്തരം വധഭീഷണി ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇത്തവണ വധഭീഷണി ഉയര്‍ന്നത് പോലീസില്‍ നിന്നും . എന്നാല്‍ തനിക്ക് വന്ന സന്ദേശം താന്‍ ഷെയര്‍ ചെയ്യുക മാത്രമേ ചെയ്തുളളൂ എന്നാണ് ഡിവൈഎസ്പിയുടെ വാദം.

Share
Leave a Comment