KeralaNews

കാസര്‍കോട് സ്വദേശികള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് എന്‍ഐഎ

 

കാസര്‍കോട്ടു നിന്നും എന്‍ഐഎ കസ്റ്റഡിയിലെടുത്ത കാസര്‍കോട് സ്വദേശികള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് കണ്ടെത്തി. കാസര്‍കോട് ജില്ല കേന്ദ്രീകരിച്ച് നടന്ന ഐഎസ് റിക്രൂട്ട്‌മെന്റുമായാണ് ഇവര്‍ക്ക് ബന്ധമുള്ളത്. ശ്രീലങ്കയിലെ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ സഫ്രാന്‍ ഹാഷിമിന്റെ പ്രസംഗങ്ങളില്‍ ഇവര്‍ ആകൃഷ്ടരായിരുന്നുവെന്നും എന്‍ഐഎ തിരിച്ചറിഞ്ഞു.

കാസര്‍കോട് കാളിയങ്കാട്ടെ അഹമ്മദ് അരാഫത്ത്, നായന്മാര്‍മൂലയിലെ അബൂബക്കര്‍ സിദ്ദിഖ് എന്നിവര്‍ക്കാണ് ഐഎസ് ബന്ധം കണ്ടെത്തിയത്. ലങ്കന്‍ സ്‌ഫോടനങ്ങളില്‍ ഇവര്‍ക്ക് നേരിട്ട് പങ്കുള്ളതായി കണ്ടെത്തിയിട്ടില്ലെങ്കിലും കേരളത്തില്‍ സഫ്രാന്‍ ഹഷീമുമായി സാമൂഹ്യമാധ്യമങ്ങളിലൂടെ ബന്ധപ്പെടുന്നവരെക്കുറിച്ച് എന്‍ഐഎ അന്വേഷണം തുടരുകയാണ്. ഇതിന്റെ ഭാഗമായി അഞ്ചുപേരെ കൂടി ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി. അഫ്ഗാനിസ്ഥാനിലെ ഐഎസില്‍ പ്രവര്‍ത്തിക്കുന്ന റാഷിദ് അബ്ദുള്ളയുമായി അഹമ്മദ് അരാഫത്ത്, അബൂബക്കര്‍ സിദ്ധിഖ് എന്നിവര്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് ചോദ്യംചെയ്യലില്‍ തിരിച്ചറിഞ്ഞത്. മൊബൈല്‍ ഫോണ്‍, സമൂഹമാധ്യമങ്ങള്‍ എന്നിവ പരിശോധിച്ചാണ് ഇവര്‍ക്ക് റാഷിദുമായുള്ള ബന്ധം കണ്ടെത്തിയത്.

കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുമെന്ന് എന്‍ഐഎ വ്യക്തമാക്കി.ഞായറാഴ്ച കാസര്‍കോടും പാലക്കാടും നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയായിട്ടാണ് ഇവരെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്. പാലക്കാട് കൊല്ലങ്ങോട് സ്വദേശി റിയാസ് അബൂബക്കര്‍, കാസര്‍കോട് കാളിയങ്കാട്ടെ അഹമ്മദ് അരാഫത്ത്, നായന്മാര്‍മൂലയിലെ അബൂബക്കര്‍ സിദ്ദിഖ് എന്നിവരുടെ വീടുകളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. റിയാസിനെ ഞായറാഴ്ചയും അഹമ്മദ്, അബൂബക്കര്‍ എന്നിവരെ തിങ്കാളാഴ്ചയുമാണ് ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button