Kerala

തുടർച്ചയായ മഴ; മുന്നറിയിപ്പിങ്ങനെ

ജൂലൈ 21ന് ഇടുക്കി, കാസർഗോഡ് ജില്ലകളിലും, 22ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും 23ന് കണ്ണൂർ, കാസർഗോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അതിതീവ്ര (24 മണിക്കൂറിൽ 204 മില്ലീമീറ്ററിൽ കൂടുതൽ) മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കാനും ക്യാമ്പുകൾ തയാറാക്കുന്നതുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്താനുമാണ് റെഡ് അലർട്ട്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും.

21 ന് കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും 22ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിലും, 23ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 24 ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായോ (115 മില്ലീമീറ്റർ വരെ) അതിശക്തമായോ (115 മില്ലീമീറ്റർ മുതൽ 204.5 മില്ലീമീറ്റർ വരെ) ഉള്ള മഴയ്ക്ക് സാധ്യതയുണ്ട്.
യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ: 21-പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, മലപ്പുറം, വയനാട് 22- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, 23 – പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, 24- മലപ്പുറം, 25- കണ്ണൂർ, കാസർഗോഡ്.

ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തല കൺട്രോൾ റൂമുകൾ ആരംഭിക്കാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകി. കേരള തീരത്തേക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആവാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല. 22ന് രാത്രി പതിനൊന്നര വരെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് 3.7 മുതൽ 4.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button