വിജയികള്‍ക്ക് ട്രോഫി ഇല്ല; കലോത്സവ ട്രോഫികള്‍ എസ്.എഫ്.ഐ നേതാക്കളുടെ വീടുകളിലേക്ക് കൊണ്ടു പോയതായി പരാതി

പാലക്കാട് : പാലക്കാട് സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ സൂക്ഷിച്ചിരുന്ന ഇന്റര്‍ പോളി കലോത്സവ ട്രോഫികള്‍ എസ്.എഫ്.ഐ നേതാക്കള്‍ വീടുകളിലേക്ക് കൊണ്ടുപോയതായി പരാതി. കലോത്സവത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്‍ കഴിയാഞ്ഞത് മൂലം കോളേജില്‍ സൂക്ഷിച്ചിരുന്ന ആയിരത്തിലധികം ട്രോഫികളാണ് എസ്.എഫ്.ഐക്കാര്‍ കൊണ്ടുപോയത്. ഇതിന് ലക്ഷങ്ങള്‍ വില വരുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

വിതരണത്തിനായി വാങ്ങിയ 1500 ഓളം ട്രോഫികള്‍ ക്യാമ്പസില്‍ സൂക്ഷിക്കുകയും ചെയ്ടിരുന്നു. എന്നാല്‍ ഈ ട്രോഫികളിലെ ഭൂരിഭാഗവും എസ്.എഫ്.ഐ ജില്ലാ ഭാരവാഹികള്‍ കോളേജില്‍ നിന്നും കടത്തിക്കൊണ്ടു പോയതായാണ് പരാതി. സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യത്തത് കുട്ടികള്‍ക്ക് ലഭിക്കേണ്ട ഗ്രേയ്‌സ് മാര്‍ക്കിനെയും ബാധിക്കും. എന്നാല്‍ കോളേജ് അധികൃതര്‍ പറഞ്ഞിട്ടാണ് ട്രോഫികള്‍ സംഘാടകരുടെ വീടുകളിലേക്ക് മാറ്റിയതെന്ന് എസ്.എഫ്.ഐ നേതാക്കള്‍ പറയുന്നു. പഴയ ഇന്റര്‍പോളി യൂണിയന്റെ കാലാവധി അവസാനിച്ചതിനാല്‍ ഇനി വിദ്യാര്‍ത്ഥികള്‍ക്ക് ഇവ ലഭിക്കുമോ എന്ന് സംശയമാണ്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ട്രോഫികളാണ് ഇതുവരെ വിതരണം ചെയ്യാത്തത്.

2018 മാര്‍ച്ച് മാസത്തിലാണ് സംസ്ഥാന ഇന്റര്‍ പോളി കലോത്സവം പാലക്കാട് ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ വെച്ച് നടന്നത്. കലോത്സവത്തിനിടക്ക് എസ്.എഫ്.ഐ നേതൃത്വം നല്‍കുന്ന സംഘാടക സമിതിയും എസ്.എഫ്.ഐ ഇന്റര്‍കോളേജ് യൂണിയനും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും കലോത്സവം അലങ്കോലപ്പെടുകയും ചെയ്തിരുന്നു. മത്സരത്തില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ട്രോഫിയോ സര്‍ട്ടിഫിക്കറ്റോ വിതരണം ചെയ്യുക പോലും അന്ന് ചെയ്തിരുന്നില്ല.

Share
Leave a Comment