Kerala

ലോക കേരള സഭയ്ക്ക് പ്രവാസികളിൽ വിശ്വാസം ജനിപ്പിക്കാനായെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമതെത്തിയതിൽ പ്രവാസികളുടെ സംഭാവനകൾ വഹിച്ച പങ്ക് വലുതാണെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ലോക കേരള സഭയുടെ രണ്ടാം സമ്മേളനം കനകക്കുന്നിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 27 രാജ്യങ്ങളിൽ നിന്നായി 500 ലേറെ പേർ പങ്കെടുത്ത ഒന്നാം സമ്മേളനത്തിന്റെ ഭാഗമായി ഏഴു കമ്മിറ്റികൾ രൂപീകരിച്ച് സർക്കാരിന് ശുപാർശകൾ നൽകിയെന്നത് വളരെ അഭിനന്ദനാർഹമാണെന്ന് ഗവർണർ പറഞ്ഞു. ഈ ശുപാർശകളിൻമേൽ സംസ്ഥാന സർക്കാർ കൈക്കൊണ്ട നടപടികൾ പ്രവാസികളിൽ വലിയ വിശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അതിന് തെളിവാണ് രണ്ടാം സമ്മേളനത്തിലെ വർധിച്ച പങ്കാളിത്തമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അവരുടെ പങ്കാളിത്തം സംസ്ഥാനത്തിന്റെ വികസനത്തിന് ഉറപ്പാക്കുന്നതിനും ലോക കേരള സഭ അവസരം ഉണ്ടാക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമെന്നും ഗവർണർ പറഞ്ഞു. ജനാധിപത്യ പ്രക്രിയയിൽ പ്രവാസികളുടെ പങ്കാളിത്തവും ഉറപ്പുവരുത്തുന്നതോടെ വികസന പ്രക്രിയയിൽ അത് ഉണ്ടാക്കുന്ന മാറ്റം വളരെ വലുതായിരിക്കും.

നമ്മുടെ ആളുകൾ വിദേശ രാജ്യങ്ങളിൽ നേരിടുന്ന നിയമപരവും തൊഴിൽപരവും മനുഷ്യാവകാശം സംബന്ധിച്ചുമുള്ള വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനുള്ള സ്ഥിരം സംവിധാനം രൂപീകരിക്കാൻ സംസ്ഥാന, കേന്ദ്ര സർക്കാരുകളെ സഹായിക്കാൻ ലോക കേരള സഭയ്ക്ക കഴിയുമെന്നും ഗവർണർ പ്രത്യാശ പ്രകടിപ്പിച്ചു. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായിരുന്നു. നിരവധി മാതൃകകൾ ലോകത്തിന് സംഭാവന ചെയ്ത കേരളം ലോക കേരള സഭയ്ക്ക് രൂപകൊടുത്തുകൊണ്ട് മറ്റൊരു മാതൃക കൂടി സൃഷ്ടിച്ചിരിക്കുകയാണെന്ന് ചടങ്ങിൽ മുഖ്യപ്രസംഗം നടത്തിയ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഇതൊരു നിക്ഷപ സംഗമമോ, നിക്ഷേപ കൂട്ടായ്മയോ അല്ല. മറിച്ച് യാതന അനുഭവിക്കുന്നവർ മുതൽ വലിയ നിക്ഷേപകരും സംരംഭകരും വരെ അടങ്ങിയ വൈവിധ്യമാണെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button