KeralaIndia

ശബരിമലയിലെ തിരക്ക്: പൂജാ സമയങ്ങളില്‍ നട അടച്ചിടുന്ന ദൈര്‍ഘ്യം കുറയ്ക്കാന്‍ ദേവസ്വം ബോർഡ് ആലോചന

പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ദര്‍ശന സമയം വര്‍ധിപ്പിച്ച 19 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ഭക്തരെ സോപാനത്തിന് മുന്നില്‍ എത്തിക്കാന്‍ സാധ്യത തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നട തുറന്നിരിക്കുന്ന 19 മണിക്കൂറില്‍ പരമാവധി ദര്‍ശനത്തിനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്.ഒരു ദിവസത്തെ നാല് പൂജാ സമയങ്ങളില്‍ നട അടച്ചിടുന്ന ദൈര്‍ഘ്യം കുറച്ച്‌ പരമാവധി ദര്‍ശനം സാധ്യമാക്കാനാണ് ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നത്.

തന്ത്രിയുടെ അനുമതിയോടെ സമയം ചുരുക്കുന്നതാണ് പരിശോധിക്കുന്നത്. ഉഷപൂജ, ഉച്ചപൂജ, അത്താഴപൂജ, ദീപാരാധാന സമയങ്ങളില്‍ 20 മിനിറ്റ് വീതം നട അടയ്ക്കാറുണ്ട്. ഒരു മിനിറ്റില്‍ നാലുവരിയിലൂടെ 240 പേര്‍ക്കാണ് സോപാനത്തില്‍ ശരാശരി ദര്‍ശനം ലഭിക്കുന്നത്. പൂജാ സമയങ്ങളില്‍ നട അടച്ചിടുന്ന ദൈര്‍ഘ്യം കുറച്ചാല്‍ കൂടുതല്‍ പേര്‍ക്ക് ദര്‍ശനം സാധ്യമാകുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തല്‍.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീര്‍ഥാടകര്‍ക്ക് തൃപ്തികരമായ ദര്‍ശനം ഉറപ്പാക്കാന്‍ പ്രതിദിന ദര്‍ശനം 90,000 പേര്‍ക്കായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂടി വര്‍ധിപ്പിക്കുകയും ചെയ്തു. ദര്‍ശനസമയം ദിവസം 19 മണിക്കൂറായി വര്‍ധിപ്പിച്ച്‌ കൂടുതല്‍ പേര്‍ക്ക് അവസരമൊരുക്കാനാണ് യോഗം തീരുമാനിച്ചത്.

ദേവസ്വം മന്ത്രി കൂടി പങ്കെടുത്ത് ആഴ്ച തോറും ഉന്നതതല യോഗം നടത്താനും തീരുമാനിച്ചു. ഭക്തരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് യോഗം വിളിച്ചത്. ഭക്തരുടെ തിരക്ക് പരിഗണിച്ച്‌ നിലയ്ക്കലില്‍ പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഒരുക്കും. തീര്‍ഥാടകര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. പരമാവധി സൗകര്യങ്ങള്‍ തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കണം. അതിന് ആവശ്യമായ ക്രമീകരണം നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button