കൊച്ചിയിലേയ്ക്ക് 25000 കോടി രൂപയുടെ ലഹരി മരുന്ന് കടത്തിയതിന് പിന്നില്‍ പാകിസ്ഥാനിലെ ഹാജി സലിം ഗ്രൂപ്പ്

സംശയത്തിന് ആക്കംകൂട്ടി ബാഗുകളിലെ തേള്‍ മുദ്ര

കൊച്ചി: നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കൊച്ചിയില്‍ പിടിച്ചെടുത്ത രാസലഹരിക്കു പിന്നില്‍ പാകിസ്ഥാന്‍ കേന്ദ്രീകൃതമായ തീവ്രവാദികളാണോയെന്ന് സംശയം ബലപ്പെടുന്നു. പിടികൂടിയ ബാഗുകളില്‍ മുദ്ര ചെയ്തിട്ടുള്ള ചിഹ്നങ്ങള്‍ രാജ്യ വിരുദ്ധ പ്രവൃത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘങ്ങളുടേതാണെന്നാണ് എന്‍സിബിയുടെ വിലയിരുത്തല്‍. അതേസമയം 25000 കോടിയുടെ രാസ ലഹരി പിടിച്ചെടുത്ത കേസില്‍ എന്‍ഐഎ വിവരങ്ങള്‍ ശേഖരിച്ചു. ഭീകരവിരുദ്ധ സ്‌ക്വാഡും എന്‍സിബിയോട് വിവരങ്ങള്‍ തേടി. പിടിയിലായ പാകിസ്ഥാന്‍ പൗരനെ എന്‍സിബി ചോദ്യം ചെയ്തു.

Read Also:വാരണാസി- കൊൽക്കത്ത അതിവേഗ പാത മൂന്ന് വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാകും, പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കി കേന്ദ്രം

25000 കോടിയുടെ മെത്താഫെറ്റമിന്‍ ഉള്‍പ്പെടെയുള്ള രാസലഹരിയാണ് ഓപ്പറേഷന്‍ സമുദ്ര ഗുപ്തയുടെ ഭാഗമായി നേവിയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും സംയുക്തമായി കൊച്ചിയില്‍ പിടികൂടിയത്. ഇറാന്‍ ,പാകിസ്ഥാന്‍ ,അഫ്ഗാനിസ്ഥാന്‍ പോര്‍ട്ടുകളിലെ ലഹരി കടത്തു സംഘങ്ങളാണ് വ്യാപകമായി മദര്‍ ഷിപ്പ് വഴി പാക്കറ്റുകളിലാക്കി ലഹരി കടത്തിയതെന്നാണ് എന്‍സിബി യുടെ കണക്കുകൂട്ടല്‍. മൂന്ന് മദര്‍ ഷിപ്പുകളിലായി ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് തീരങ്ങളിലേക്കാണ് ഇവ നീങ്ങിയത്. ഇതില്‍ ഒരു ഷിപ്പാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.

പിടിച്ചെടുത്ത ലഹരിയടങ്ങിയ ചാക്കുകളില്‍ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പതിവായി ഏര്‍പ്പെടുന്ന ചില ഗ്രൂപ്പുകളുടെ മുദ്രകള്‍ സീല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ പാകിസ്ഥാന്‍ കേന്ദ്രമായ ഹാജി സലിം കാര്‍ട്ടലിന്റെ തേള്‍ ചിഹ്നമാണ് പ്രധാനം. ഇവര്‍ കഴിഞ്ഞ വര്‍ഷം കടത്താന്‍ ശ്രമിച്ച 1500 കോടി വിലമതിക്കുന്ന 200 കിലോയോളം ഹെറോയിന്‍ എന്‍ സി ബി നേരത്തെ പിടിച്ചെടുത്തിരുന്നു. അന്ന് പിടിച്ച ബോട്ടില്‍ നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവയുടെ പരിശോധനയില്‍ ഹാജി സലിം കാര്‍ട്ടലിന്റെയും ഇവരുടെ അഫ്ഗാന്‍ കണക്ഷനും എന്‍ സി ബി കണ്ടെത്തി. പക്ഷേ തീവ്രവാദ ബന്ധം സംശയിച്ചിരുന്നില്ല. എന്നാല്‍ തുടരെയുള്ള ഇവരുടെ ഇന്ത്യയും ശ്രീലങ്കയും കേന്ദ്രീകരിച്ചുള്ള നീക്കങ്ങളാണ് തീവ്രവാദ ബന്ധവും സംശയിക്കുന്നത്. ഇക്കാര്യം എന്‍സിബി വിശദമായി പരിശോധിക്കും.

റോളക്‌സ് 555 എന്ന ലേബലിലുള്ള ചാക്കുകളും പിടികൂടിയവയില്‍ ഉണ്ട്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാക്ക് പൗരനെ എന്‍ സി ബി വിശദമായി ചോദ്യം ചെയ്തു വരുന്നു .ഇയാളില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.

Share
Leave a Comment