പന്ത്രണ്ടാം ക്ലാസ് മുതലുള്ള പ്രണയം, അഫീഫ വീണ്ടും സുമയ്യക്കൊപ്പം: പൊലീസ് സംരക്ഷണം നൽകാൻ കോടതി ഉത്തരവ്

രക്ഷിക്കണമെന്ന് സുമയ്യയ്ക്ക് അഫീഫ മെസേജ് അയച്ചു.

കൊച്ചി: കോടതിയിൽ വച്ച് വീട്ടുകാർക്കൊപ്പം പോയാൽ മതിയെന്ന് പറഞ്ഞ, ലിവ് ഇൻ റിലേഷനില്‍ കഴിഞ്ഞിരുന്ന അഫീഫ വീണ്ടും സുമയ്യക്കൊപ്പം ജീവിക്കാൻ മടങ്ങിയെത്തി.

പൊലീസിന്‍റെയും സ്ത്രീ സംരക്ഷണ സെല്ലിന്‍റെയും സഹായത്തോടെയാണ് അഫീഫ വീണ്ടും പങ്കാളി സുമയ്യക്കൊപ്പം താമസമാക്കിയത്. അഫീഫയെ വീണ്ടും വീട്ടുകാര്‍ തട്ടിക്കൊണ്ടുപോകാൻ സാധ്യതയുണ്ടെന്നുകാട്ടി സുമയ്യ ഹൈകോടതിയെയും സമീപിച്ചു. സര്‍ക്കാറിന്‍റെയും അഫീഫയുടെ മാതാപിതാക്കളുടെയും നിലപാട് തേടിയ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ ലിവ് ഇൻ റിലേഷനില്‍ കഴിയുന്ന ഇവര്‍ക്ക് മതിയായ പൊലീസ് സംരക്ഷണം നല്‍കാൻ ഉത്തരവിട്ടു.

read also: കനയ്യകുമാറിന് ചുമതല നല്‍കി കോണ്‍ഗ്രസ് ഹൈക്കമാന്റ്

മലപ്പുറം സ്വദേശികളായ അഫീഫയും സുമയ്യയും പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സൗഹൃദത്തിലായത്. ഇരുവരും പ്രായപൂര്‍ത്തിയായതോടെ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു. വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് കഴിഞ്ഞ ജനുവരി 27ന് ഒളിച്ചോടിയ ഇവരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന്, കോടതി ഇവരെ ഒരുമിച്ചു ജീവിക്കാൻ അനുവദിച്ച്‌ ഉത്തരവിട്ടു. എന്നാൽ, മേയ് 30ന് അഫീഫയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയെന്നുകാട്ടി സുമയ്യ ഹൈകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കി. തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോള്‍ തനിക്ക് മാതാപിതാക്കളുടെ ഒപ്പം പോയാല്‍ മതിയെന്ന് അഫീഫ അറിയിക്കുകയായിരുന്നു.

വീട്ടിൽ എത്തി ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഇവിടെ നിന്നും രക്ഷിക്കണമെന്ന് സുമയ്യയ്ക്ക് അഫീഫ മെസേജ് അയച്ചു. തുടർന്ന് സ്ത്രീ സംരക്ഷണ സെല്ലിലെ ഉദ്യോഗസ്ഥർ അഫീഫയെ കാണാൻ എത്തിയപ്പോൾ മാതാവ് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.

Share
Leave a Comment