ന്യൂഡൽഹി: ഡൽഹി ഭരണനിയന്ത്രണ ബില്ലിൽ വോട്ട് രേഖപ്പെടുത്താൻ രോഗബാധിതനായി ഇരിക്കുന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് വീൽചെയറിൽ രാജ്യസഭയിലെത്തിയത് വിവാദമാകുന്നു. ഡൽഹി ഭരണനിയന്ത്രണ ബില്ലിന്റെ വോട്ടെടുപ്പിൽ പങ്കെടുക്കാനാണ് മൻമോഹൻ സിങ് പാർലമെന്റിൽ വീൽചെയറിലെത്തിയത്.
തൊണ്ണൂറുകാരനായ മൻമോഹന്റെ ആരോഗ്യസ്ഥിതി പരിഗണിക്കാതെ പാർലമെന്റിലേക്ക് കൊണ്ടുവന്നത് അങ്ങേയറ്റം നാണക്കേടാണെന്ന് ബിജെപി പറഞ്ഞു. വലിയ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയായിരുന്നു ലോക്‌സഭയിൽ പാസായ ശേഷം ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി സർവിസസ് ബിൽ സഭയിൽ അവതരിപ്പിച്ചത്.
കോൺഗ്രസിന്റെ ഈ ഭ്രാന്ത് രാജ്യം മറക്കില്ല. ശാരീരികാവസ്ഥ വളരെ മോശമായിരുന്നിട്ടും രാത്രിയിൽ മൻമോഹനെ വീൽ ചെയറിൽ പാർലമെന്റിൽ എത്തിച്ചു. ആത്മാർഥതയില്ലാത്ത സഖ്യത്തിനു വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.
അതേസമയം, രാജ്യത്തിന്റെ ഭരണഘടന ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, ജനാധിപത്യത്തോടുള്ള മൻമോഹൻ സിങ്ങിന്റെ അർപ്പണബോധമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനട്ടെ പറഞ്ഞു. ബിജെപി മുതിർന്ന പ്രവർത്തകരെ അബോധാവസ്ഥയിലേക്ക് തള്ളിവിടുകയാണ്. എന്നാൽ മൻമോഹനെപ്പോലെയുള്ളവർ ഞങ്ങളുടെ പ്രചോദനമാണെന്നും സുപ്രിയ പറഞ്ഞു.
Post Your Comments