സംസ്ഥാനത്ത് സെപ്റ്റംബർ മുതൽ മഴ കനത്തേക്കും, പുതിയ പ്രവചനവുമായി മെറ്റ്ബീറ്റ് വെതർ

സാധാരണയിൽ കൂടുതൽ മഴ സെപ്റ്റംബറിൽ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ

സംസ്ഥാനത്ത് സെപ്റ്റംബർ മാസത്തിൽ മഴ കനക്കാൻ സാധ്യത. പ്രമുഖ സ്വകാര്യ കാലാവസ്ഥ നിരീക്ഷകരായ മെറ്റ്ബീറ്റ് വെതർ ആണ് ഇത് സംബന്ധിച്ച പ്രവചനങ്ങൾ നടത്തിയത്. സെപ്റ്റംബർ 2ന് ശേഷമാണ് സംസ്ഥാനത്തുടനീളം വ്യാപക മഴ ലഭിച്ചേക്കുക. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണമാകുന്നത്. സെപ്റ്റംബർ 3ന് മഴ കൂടുതൽ ശക്തമാകും. ആദ്യഘട്ടത്തിൽ തെക്കൻ ജില്ലകളിലും, പിന്നീട് വടക്കൻ ജില്ലകളിലുമാണ് മഴ അനുഭവപ്പെടുക.

സാധാരണയിൽ കൂടുതൽ മഴ സെപ്റ്റംബറിൽ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ. മഴവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാൽ കിഴക്കൻ മലയോര മേഖലകളിലെ വെള്ളച്ചാട്ടങ്ങൾ, നീർച്ചാലുകൾ എന്നിവിടങ്ങളിലേക്ക് പോകുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. ഇത്തവണ പസഫിക്ക് സമുദ്രത്തിൽ മൂന്ന് ചുഴലിക്കാറ്റുകൾ രൂപം കൊണ്ടിട്ടുണ്ട്. ഇവയാണ് ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ രൂപീകരണത്തിന് കാരണമാകുന്നത്.

Also Read: ശാസ്ത്രം മുന്നേറുന്നിടത്താണ് ഈ വിധത്തില്‍ അപമാനിക്കുന്ന രീതി: ശിവശക്തി പോയന്റിനെ പരിഹസിച്ച് എംവി ഗോവിന്ദന്‍

കേരളത്തിന് പുറമേ, ലക്ഷദ്വീപിലും ശ്രീലങ്കയിലും മഴ ലഭിക്കുന്നതാണ്. സംസ്ഥാനത്ത് ഇത്തവണ ലഭിച്ച മഴയുടെ അളവിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. 2023-ലെ കാലവർഷത്തേക്കാൾ 2024-ൽ വരാനിരിക്കുന്ന വരൾച്ചയെ കുറിച്ചാണ് ആശങ്കപ്പെടേണ്ടതെന്ന് മെറ്റ്ബീറ്റ് വെതർ വ്യക്തമാക്കി. അതിനാൽ, വരൾച്ചയെ നേരിടാൻ ആവശ്യമായ മുൻകരുതലുകൾ ഇപ്പോൾ തന്നെ സ്വീകരിക്കേണ്ടതാണ്.

Share
Leave a Comment