തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ കള്ളവോട്ടിനായി ഹാക്കർമാരെ ഉപയോഗിച്ചതായി എ എ റഹീം എംപി. സംഭവത്തിൽ മലപ്പുറം സ്വദേശിയായ പ്രൊഫഷനൽ ഹാക്കറെ ഉപയോഗിച്ചുവെന്നും ഇയാൾ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത ഹാക്കിംഗ് കേസിലെ പ്രതിയാണെന്നും അദ്ദേഹം ആരോപിച്ചു. മുൻ എംഎൽഎ, നിലവിലെ പാലക്കാട് എംഎൽഎ, തെരഞ്ഞെടുക്കപ്പെട്ട പുതിയ അധ്യക്ഷൻ എന്നിവർക്ക് കേസിൽ പങ്കുണ്ട്.
സംഭവത്തിലെ സുനിൽ കനഗോലുവിൻ്റെ ഇടപെടൽ അന്വേഷിക്കണമെന്നും എ എ റഹീം ആവശ്യപ്പെട്ടു. അതീവ ഗുരുതര വിഷയമാണിത്. രാജ്യത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കും എന്ന സൂചനയാണ് കാണാൻ കഴിയുന്നത്. ലോകസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള പരീക്ഷണം ആണോയിതെന്ന് സംശയമുണ്ടെന്നും എ എ റഹീം പറഞ്ഞു. വ്യാജ ഐഡി കാർഡ് നിർമാണത്തിൽ കനഗോലുവിന് പങ്കുണ്ടോ എന്ന് അന്വേഷിക്കണം.
വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് കൈമാറുമെന്നും റഹീം അറിയിച്ചു.നിലവിൽ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുകയാണ് എ എ റഹീം. തിരിച്ചറിയൽ കാർഡ് വ്യാജമായി സൃഷ്ടിച്ച സംഭവം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് റഹീം വ്യക്തമാക്കി.
ഈ ആപ്പിന്റെ സഹായത്തോടെ ആരുടെയും തിരിച്ചറിയൽ കാർഡ് തയ്യാറാക്കാൻ കഴിയും. ഇതുവഴി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കഴിഞ്ഞേക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ സംഭവത്തിൽ ഇടപെടണമെന്നും എ എ റഹീം ആവശ്യപ്പെട്ടു.അതേസമയം, വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട പരാതി പൊലീസ് മേധാവി എഡിജിപിക്ക് കൈമാറി.
Leave a Comment