കുത്തകകളെ തുറന്നുകാട്ടുന്നത് ദേശാഭിമാനിയും കൈരളിയും മാത്രം; എം.വി ഗോവിന്ദൻ

തിരുവനന്തപുരം: കനുഗോലു തിയറിക്കനുസരിച്ച് കേരളത്തെ രൂപപ്പെടുത്താനുള്ള വലതുപക്ഷ മാധ്യമങ്ങളുടെ ശ്രമം ഇവിടെ നടപ്പാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളത്തിന്റെ കളരി വേറെയാണെന്ന് അത്തരക്കാര്‍ മനസിലാക്കണമെന്ന് പ്രജ്ഞാ ഗോവിന്ദൻ മനോരമ അടക്കമുള്ള മാധ്യമങ്ങൾക്ക് നേരെ കടുത്ത വിമര്ശനമാണുയർത്തുന്നത്. പൈങ്കിളികളായ കുറേ ചാനലുകള്‍ പൈങ്കിളിത്തരം ചര്‍ച്ചയാക്കി ഇക്കിളിപ്പെടുത്താനാണ് ശ്രമമെന്നും കനുഗോലു സിദ്ധാന്തത്തിനനുസരിച്ച് മാധ്യമങ്ങള്‍ രാഷ്ട്രീയത്തിലെ വേഷവും ശരീരഭാഷയുമെല്ലാം നിശ്ചയിച്ച് കേരളത്തെ വലതുപക്ഷ വല്‍ക്കരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘പൈങ്കിളി പ്രയോഗത്തിന്റെ ഭാഗമായി തൊഴിലാളി വര്‍ഗ – പുരോഗമന പ്രസ്ഥാനങ്ങളെ ഇല്ലായ്മ ചെയ്യാമെന്നത് തെറ്റിധാരണയാണ്. ലോകത്ത് കേരളത്തിലെപ്പൊലെ മറ്റെവിടെയും വലതുപക്ഷ ആശയ നിര്‍മ്മിതിയും കമ്യൂണിസ്റ്റ് വിരുദ്ധതയും നടക്കുന്ന പ്രദേശമില്ല. കമ്യൂണിസ്റ്റ് പാര്‍ടിക്ക് നിര്‍ണായക സ്വാധീനമുള്ള സ്ഥലമാണ് കേരളമെന്നതിനാല്‍ അതിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണിത്. ബിജെപി സര്‍ക്കാരിന്റെ വലതുപക്ഷ – കോര്‍പറേറ്റ് – വര്‍ഗീയ അനകൂല നയങ്ങളെ ചെറുത്ത് ബദല്‍ ഉയര്‍ത്തുന്നതും കേരളമാണ്. മനോരമയും മാതൃഭൂമിയും ചില ചാനലുകളും വാര്‍ത്ത നിര്‍മ്മിക്കുകയാണ്. കോര്‍പറേറ്റ് താല്‍പര്യം സംരക്ഷിക്കുന്ന വാര്‍ത്തകള്‍ നിര്‍മ്മിക്കുകയാണവര്‍. അതിനായി ഇടതുപക്ഷ പ്രസ്ഥാനത്തിനെതിരായി അപവാദ പ്രചരണം നടത്താന്‍ ഗവേഷണം നടത്തി വാര്‍ത്ത ഉല്‍പാദിപ്പിക്കുകയാണ്.

കോര്‍പറേറ്റുകള്‍ കൈയടക്കിയ മാധ്യമങ്ങള്‍ മോദി സര്‍ക്കാരിന്റെ അമിതാധികാരവാഴ്ച മറച്ചുവെച്ച് വ്യാജ ആശയനിര്‍മ്മാണവും പൊതുബോധവും സൃഷ്ടിക്കുന്നു. മോദി ഭരണം വന്നശേഷം അദാനിയുടെ സമ്പത്തില്‍ അരക്കോടിയില്‍ നിന്ന് 8.15 ലക്ഷം കോടിയായി വളര്‍ച്ച ഉയര്‍ന്നു. ദിവസം 600 കോടി രൂപയുടെ ആസ്ഥിവര്‍ധനയുണ്ടായി. ഇക്കാര്യമൊന്നും അവര്‍ നല്‍കില്ല. കോര്‍പേ്‌ററ്റുകളുടെ കൊള്ളയും സര്‍ക്കാരിന്റെ കോര്‍പറേറ്റ് സേവയും തുറന്നുകാട്ടുന്നത് ദേശാഭിമാനിയും കൈരളി ചാനലുമാണ്. അതിനാല്‍ മനോരമയിലുണ്ട്, ചാനലില്‍ വന്ന വാര്‍ത്തയാണ് എന്ന് പറഞ്ഞ് ചര്‍ച്ച ചെയ്യും മുമ്പ് നല്ല ആശയധാരണ വേണം’, ഗോവിന്ദൻ പറഞ്ഞു.

Share
Leave a Comment