KeralaIndia

മലയാളി യുവാവിന്റെ ആസിഡ് ആക്രമണത്തിന് ഇരകളായ മൂന്ന് പെൺകുട്ടികൾക്കും ചികിത്സാ സഹായവും ആശ്വാസ ധനവും പ്രഖ്യാപിച്ച് കർണാടക

മംഗളൂരു: മലയാളി യുവാവിന്റെ ആസിഡ് ആക്രമണത്തിന് ഇരകളായ മൂന്ന് പെൺകുട്ടികൾക്കും കർണാടക സർക്കാർ നാലു ലക്ഷം രൂപ വീതം നൽകും. പെൺകുട്ടികളുടെ ചികിത്സയ്ക്കായി അനുവദിച്ച 20 ലക്ഷം രൂപയ്ക്ക് പുറമേയാണ് നാലു ലക്ഷം രൂപവീതം പെൺകുട്ടികൾക്ക് നൽകുക. സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടികളെ സന്ദർശിച്ച ശേഷമാണ് നാ​ഗലക്ഷ്മി ധനസഹായം പ്രഖ്യാപിച്ചത്.

ആക്രമണത്തിന് ഇരകളായ പെൺകുട്ടികൾ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഒരു പെൺകുട്ടിക്ക് 20 ശതമാനവും രണ്ടു പേർക്ക് 10 ശതമാനം വീതവുമാണ് പൊള്ളൽ. ഇവരുടെ പരുക്കുകൾ ഭേദമായ ശേഷമാകും പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള കാര്യങ്ങളി‍ൽ തീരുമാനമെടുക്കൂവെന്നും അവർ വ്യക്തമാക്കി. സംഭവത്തിൽ പിടിയിലായ മലപ്പുറം നിലമ്പൂർ സ്വദേശി അബിൻ ഷിബി (23) പൊലീസ് കസ്റ്റഡിയിലാണ്. തിരിച്ചറിയൽ പരേഡ് ഉൾപ്പെടെ നടത്തേണ്ടതിനാൽ ഇയാളുടെ മറ്റു വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

പ്ലസ്ടുവിന് തത്തുല്യമായ പിയുസി സെക്കൻഡ് വിദ്യാർഥികളാണ് തിങ്കളാഴ്ച ആസിഡ് ആക്രമണത്തിന് ഇരകളായത്. യൂണിഫോം ധരിച്ച് ബൈക്കിൽ സ്കൂളിലെത്തിയ ശേഷമാണ് അബിൻ ആക്രമണം നടത്തിയത്. പെൺകുട്ടികളിൽ ഒരാൾ പ്രണയാഭ്യർഥന നിരസിച്ചതാണ് ആക്രമണത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്. ഈ പെൺകുട്ടിയുടെ അമ്മ വീട് പ്രതിയുടെ വീടിനു സമീപമാണെന്നാണ് വിവരം. ഈ പരിചയമാകാം പ്രണയാഭ്യർഥനയിലേക്കും പ്രശ്നങ്ങളിലേക്കും എത്തിയതെന്നും പറയുന്നു. ഈ പെൺകുട്ടിയെയാണ് പ്രതി ലക്ഷ്യമിട്ടതെങ്കിലും ഒപ്പമുണ്ടായിരുന്ന രണ്ടു പേർക്കു കൂടി പരുക്കേറ്റു.

ആസിഡ് ആക്രമണത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച അബിനെ, പെൺകുട്ടികളുടെ സഹപാഠികൾ ചേർന്ന് തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് പൊലീസ് എത്തി അബിനെ കസ്റ്റഡിയിലെടുത്തു. പ്രതിയെ രക്ഷപ്പെടാൻ അനുവദിക്കാതെ തടഞ്ഞുവച്ച് പൊലീസിനു കൈമാറിയ വിദ്യാർഥികൾക്ക് തക്കതായ ഉപഹാരം നൽകുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button