ഗോപന്‍ സ്വാമി സമാധി; കുടുംബത്തിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി

 

തിരുവനന്തപുരം : അച്ഛന്റേത് മരണമല്ല സമാധിയെന്ന് ആവര്‍ത്തിച്ച് നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മകന്‍ സനന്ദന്‍. മരണ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉയര്‍ത്തിയ ചോദ്യം ചൂണ്ടിക്കാണിച്ചപ്പോഴാണ് മാധ്യമങ്ങളോട് സനന്ദന്റെ മറുപടി. മരണപ്പെട്ടുവെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖയുണ്ടോ എന്ന ചോദ്യത്തിന് ഫോട്ടോ, വീഡിയോ ഒന്നുമില്ലെന്നും സമാധിക്ക് സമീപം സ്‌കാനര്‍ വെച്ച് മനുഷ്യശരീരസാന്നിധ്യം കണ്ടെത്തിക്കൂടേയെന്നായിരുന്നു മകന്റെ മറുചോദ്യം. കോടതിയെ മാനിക്കുന്നു. പക്ഷേ ഈ ഘട്ടത്തില്‍ കോടതി നിലപാട് അംഗീകരിക്കാനാകില്ല. സമാധിയായതിന്റെ പടങ്ങള്‍ എടുത്ത് വെച്ചിട്ടില്ല. സമാധിയാകുന്ന ദിവസം മക്കള്‍ തന്നെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കണമെന്ന് അച്ഛന്‍ പറഞ്ഞിരുന്നു. ഹിന്ദു ആചാരമനുസരിച്ച് അച്ഛന്റെ വാക്കുകള്‍ മക്കള്‍ നിറവേറ്റിയതാണെന്നും സനന്ദന്‍ പറയുന്നു.

Read Also: യുവതി ഓട്ടോ ഡ്രൈവറെ മർദിച്ചു; കാരണം അജ്ഞാതം

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി വിവാദത്തില്‍ നിര്‍ണായക ചോദ്യങ്ങളാണ് ഹൈക്കോടതി ഉയര്‍ത്തുന്നത്. മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വഭാവിക മരണമാണെന്ന നിഗമനത്തിലേക്ക് കോടതിക്ക് എത്തേണ്ടിവരുമെന്നും മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ നിങ്ങളുടെ വാദം പരിഗണിക്കാമെന്നും കോടതി പറഞ്ഞു.

ഇപ്പോള്‍ നടക്കുന്നത് സ്വാഭാവിക നടപടിക്രമമാണ്. നിലവില്‍ അന്വേഷണം നിര്‍ത്തിവെക്കാനോ നീട്ടി കൊണ്ട് പോകാനോ ആവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കി. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജി പരിഗണിക്കുന്ന അടുത്ത ആഴ്ചത്തേക്ക് മാറ്റി. എന്തിനാണ് പേടിയെന്ന് ഹര്‍ജിക്കാരോട് ഹൈക്കോടതി ചോദിച്ചു. നിലവില്‍ അന്വേഷണത്തില്‍ ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

 

 

 

 

Share
Leave a Comment