ചൂടില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു: എടുക്കാം ചില മുന്‍കരുതലുകള്‍

ഇന്നോളം അനുഭവപ്പെട്ടിട്ടില്ലാത്ത കൊടുംചൂടില്‍ നാടുരുകുകയാണ് . ജലാശയങ്ങളും കിണറുകളും വറ്റി. വെള്ളം മലിനമായതിനെത്തുടര്‍ന്ന് പകര്‍ച്ചവ്യാധികളും പടരുന്നു. സൂര്യാഘാതമേറ്റ് പലരും ചികിത്സ തേടുന്നുണ്ട്. മെച്ചപ്പെട്ട വേനല്‍ മഴയ്ക്ക് ഈ ആഴ്ചയും സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ അവസ്ഥയില്‍ കഠിന വേനലില്‍ വലിയ ദുരന്തത്തിലേക്കാണ് നാട് നീങ്ങുന്നതെന്ന് കാലാവസ്ഥാ ഗവേഷകരുടെ മുന്നറിയിപ്പുമുണ്ട്.

കടുത്ത വേനലില്‍ നിര്‍ജലീകരണംമൂലമാണ് കൂടുതല്‍ അസുഖങ്ങള്‍ കൂടുതലും വരുന്നത് . മലിനജലവും പകര്‍ച്ചവ്യാധിക്ക് ഇടയാക്കുന്നു. ചൂടില്‍ ശരീരത്തിലെ ജലാംശം വന്‍തോതില്‍ നഷ്ടപ്പെടും. 20 ശതമാനത്തേക്കാള്‍ കൂടുതല്‍ ജലം നഷ്ടപ്പെട്ടാല്‍ തളര്‍ന്നു വീഴും. വെള്ളം കുടിക്കുക മാത്രമാണ് പരിഹാരം. ക്ഷീണം, തളര്‍ച്ച, തലവേദന തുടങ്ങിയവയാണ് നിര്‍ജലീകരണത്തിന്റെ ലക്ഷണം. വെയിലത്ത് നടന്നാല്‍ ഇതുണ്ടാകും. ചിക്കന്‍ പോക്സ്, മൂത്രാശയ രോഗങ്ങള്‍, ചെങ്കണ്ണ്, ത്വക്ക് രോഗങ്ങള്‍, ഛര്‍ദി, അതിസാരം തുടങ്ങിയവയും വ്യാപിക്കുന്നു സൂര്യാഘാതമേറ്റാല്‍ ഉടന്‍ ചികിത്സയും വിശ്രമവുമാണ് വേണ്ടത്.

ഇവയൊന്നും പൂര്‍ണമായും തടയാന്‍ ആകില്ല. എന്നാല്‍ ചില മുന്‍കരുതലുകള്‍ എടുക്കാന്‍ നമ്മളെക്കൊണ്ടാകും. പകല്‍ പതിനൊന്നിനും മൂന്നിനും മധ്യേ കഴിവതും യാത്ര ഒഴിവാക്കുക, കറുത്തത് തുടങ്ങി അമിതമായ നിറം ഉള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക. കോട്ടണ്‍ വസ്ത്രം ശീലമാക്കുക.തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക,വഴിയരികില്‍ നിന്ന് ശീതളപാനീയങ്ങള്‍, ഐസ് തുടങ്ങിയവ ഒഴിവാക്കുക, പഴവര്‍ഗങ്ങളും പച്ചക്കറികളും പഴച്ചാറും ഉപയോഗിക്കുക, മാംസാഹാരം ഒഴിവാക്കുക.

Share
Leave a Comment