ദേശീയ സുരക്ഷാ സന്നദ്ധതാ പരിശീലനം രാജ്യത്തുടനീളമുള്ള 259 കേന്ദ്രങ്ങളില്‍ നടക്കുമെന്ന് ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ സന്നദ്ധതാ പരിശീലനം രാജ്യത്തുടനീളമുള്ള 259 കേന്ദ്രങ്ങളില്‍ നടക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യോമാക്രമണ സൈറണുകള്‍, വൈദ്യുതി നിലച്ച അവസ്ഥകള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ആദ്യ പ്രതികരണം എങ്ങനെ നല്‍കണം എന്നതിനെക്കുറിച്ചുള്ള പരിശീലനത്തിനാണ് ഈ ഡ്രില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ ഡ്രില്‍ നടത്തുന്നത്. 1971 ന് ശേഷം ഇത്തരത്തിലുള്ള ആദ്യത്തെ പരിശീലനമാണിത്.

കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് മോക്ഡ്രില്‍ നടക്കുക. സിവില്‍ ഡിഫന്‍സ് ജില്ലകളിലെ കാറ്റഗറി രണ്ടിലാണ് കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പെടുന്നത്. ദില്ലി, ചെന്നൈ, സുറത്ത്, മുംബൈ, വഡോദര തുടങ്ങിയവയാണ് ആദ്യ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നത്. നാളെ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള ദേശീയ മോക്ക് ഡ്രില്ലിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള സിവില്‍ ഡിഫന്‍സ് സന്നദ്ധത വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ ഒരു സുപ്രധാന യോഗം ചേര്‍ന്നു. 2010 ല്‍ വിജ്ഞാപനം ചെയ്ത 244 നിയുക്ത സിവില്‍ ഡിഫന്‍സ് ജില്ലകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും സിവില്‍ ഡിഫന്‍സ് മേധാവികളും യോഗത്തില്‍ പങ്കെടുത്തു.

രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കാശ്മീര്‍, പശ്ചിമ ബംഗാള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പലതും സ്ഥിതി ചെയ്യുന്ന ഈ ജില്ലകളില്‍ വിവിധ അപകടസാഹചര്യങ്ങള്‍ സിമുലേറ്റ് ചെയ്ത് ഡ്രില്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ചും ദില്ലി, പശ്ചിമ ബംഗാള്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ട്രാഫിക്, ജനക്കൂട്ടം നിയന്ത്രിക്കല്‍ തുടങ്ങിയ ഡ്യൂട്ടികളില്‍ പതിവായി ഏര്‍പ്പെടുന്ന സജീവ സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരുടെ ശക്തമായ സാന്നിധ്യമുണ്ട്. ഇന്ത്യയുടെ സിവില്‍ ഡിഫന്‍സ് സംവിധാനം പ്രധാനമായും ഒരു സന്നദ്ധസേവന അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

നിലവിലുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാണോ അതോ മാറ്റങ്ങള്‍ ആവശ്യമുണ്ടോ എന്നത് വിലയിരുത്തുന്നതിനാണ് മോക്ഡ്രില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ സാധാരണക്കാരെ എങ്ങനെ പരിശീലിപ്പിക്കാമെന്നും യോഗം വിലയിരുത്തുന്നു. വ്യോമാക്രമണ സൈറണുകളോടുള്ള പൊതുജനങ്ങളുടെ പ്രതികരണം, വൈദ്യുതി നിലച്ച സമയത്ത് സ്വീകരിക്കേണ്ട നടപടികള്‍, അവശ്യസാധനങ്ങളുടെ ലഭ്യത എന്നിവയാണ് പ്രധാന ശ്രദ്ധാകേന്ദ്രങ്ങള്‍. സാധ്യതയുള്ള ഇലക്ട്രോണിക് തകരാറുകള്‍ക്ക് തയാറെടുക്കുന്നതിനായി വീടുകളില്‍ മെഡിക്കല്‍ കിറ്റുകള്‍, ടോര്‍ച്ചുകള്‍, മെഴുകുതിരികള്‍, പണം എന്നിവ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉദ്യോഗസ്ഥര്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. 244 എണ്ണത്തില്‍ 100 ലധികം അതീവ പ്രാധാന്യമുള്ള കേന്ദ്രങ്ങളാണ്.

Share
Leave a Comment