അമേരിക്കയുടെ ഭാഗത്തുനിന്നുള്ള പ്രചാരണങ്ങളും പ്രഖ്യാപനങ്ങളും ഒരു സ്വതന്ത്ര രാജ്യത്തിനും ഒരിക്കലും ദഹിക്കുന്നതല്ല. അവഹേളനത്തിന് തുല്യമായ പരാമർശങ്ങളാണ് അമേരിക്കൻ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ജോൺ ബ്രിട്ടാസ് എം പി വ്യക്തമാക്കി. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ല. ഏതാനും സൈനിക ഉദ്യോഗസ്ഥരെയോ വിദേശകാര്യ സെക്രട്ടേറിയേയോ മാത്രം പത്രസമ്മേളനത്തിലേക്ക് കടത്തിവിട്ട് രാഷ്ട്രീയ നേതൃത്വത്തിന് കൈകഴുകാൻ കഴിയില്ല. രാഷ്ട്രീയ നേത്യത്വമാണ് പ്രധാനപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കേണ്ടത്. അതിനുള്ള വേദി പാർലമെൻ്റാണെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.
പാർലമെൻ്റ് സമ്മേളനം വിളിച്ചുചേർക്കാൻ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല. പ്രധാനമന്ത്രി രാഷ്ട്രീയ പാർട്ടികളെ വിളിക്കണം അഭിസംബോധന ചെയ്യണം പാർലമെൻ്റ് വിളിച്ച് ചേർക്കണം. സംഘർഷത്തിൽ നമുക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കാണാനിടയായി. സർവ്വകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുക എന്ന് പറയുന്നത് കേവലമായിട്ടുള്ള ഒരു മര്യാദയാണ്. കഴിഞ്ഞ രണ്ട് യോഗങ്ങളിലും അതുണ്ടായില്ല. പാർലമെൻ്റിൽ പ്രത്യേക സമ്മേളനവും ഉണ്ടാകണം ജോൺ ബ്രിട്ടാസ് എംപി ചേർത്തു.
വെടി നിർത്തൽ പ്രഖ്യാപിച്ചത് നല്ല കാര്യമാണ് ഈ പശ്ചാത്തലത്തിൽ പാർലമെൻ്റ് സെഷൻ വിളിച്ചുചേർക്കേണ്ടത് അനിവാര്യമാണ്. കാശ്മീർ വിഷയം അന്താരാഷ്ട്ര വൽക്കരിക്കപ്പെട്ടു എന്നുള്ള സൂചനകൾ വ്യക്തമാണ്. ഇത് സംബന്ധിച്ച് ഒരുപാട് പുകമറയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Leave a Comment