എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ കേസ് ഒതുക്കാൻ കൊല്ലം ജില്ലക്കാരനായ കശുവണ്ടി വ്യാപാരിയോട് രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടവർ വിജിലൻസ് പിടിയിൽ. തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുരളി എന്നിവരാണ് പിടിയിലായത്.
കോവിഡ് കാലത്ത് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസ് കശുവണ്ടി വ്യാപാരി നേരിടുന്നുണ്ടായിരുന്നു. കേസിന്റെ വിവരങ്ങൾ അറിഞ്ഞ വിൽസണും മുരളിയും കേസ് ഒഴിവാക്കാൻ കൈക്കൂലി ആവശ്യപ്പെട്ട് കശുവണ്ടി വ്യാപാരിയെ സമീപിക്കുകയായിരുന്നു. അഡ്വാൻസായി 50,000 രൂപയാണ് ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് രണ്ട് ലക്ഷം രൂപയും ആവശ്യപ്പെട്ടു. തട്ടിപ്പാണെന്ന് മനസിലായതോടെ വ്യാപാരി വിജിലൻസിനെ സമീപിക്കുകയായിരുന്നു. രണ്ട് ലക്ഷം ഇവർ ആവശ്യപ്പെട്ട പ്രകാരം നൽകാമെന്ന് അറിയിച്ച വ്യാപാരി വിജിലൻസിനെ വിവരം അറിയിച്ചു. ഇന്നലെ പനമ്പള്ളി നഗറിൽ വെച്ച് പണം കൈമാറാൻ എത്തിയപ്പോഴാണ് രണ്ട് പേരും പിടിയിലാകുന്നത്.
Leave a Comment