ലയണല്‍ മെസ്സിയുടെ കേരള സന്ദര്‍ശനം : പിരിച്ചെടുത്തത് വൻ തുകകൾ : ആരോപണവുമായി സ്വർണ്ണ വ്യാപാരികൾ

ആറ് മാസം നീണ്ടുനില്‍ക്കുന്ന ഗ്രാന്‍ഡ് കേരള കണ്‍സ്യൂമര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ‘ഒലോപ്പോ’ എന്ന ആപ്പ് നിര്‍മിച്ച് ഒട്ടേറെ ജ്വല്ലറികളില്‍ നിന്നും 10000 രൂപ വീതം അംഗത്വ ഫീസ് സ്വീകരിച്ച് പണം തട്ടിയതായാണ് പരാതി

തിരുവനന്തപുരം : ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ കേരള സന്ദര്‍ശനത്തിന്റെ മറവില്‍ വന്‍ പിരിവ് നടന്നതായി പരാതി. മെസ്സിയും അര്‍ജന്റീന ടീമും വരുന്നതിന്റെ ചെലവുകള്‍ ഏറ്റെടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് ആള്‍ കേരള ഗോല്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസ്സോസിയേഷന്റെ ഒരു വിഭാഗം വന്‍ തുക പിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയതായി സ്വര്‍ണവ്യാപാരി സംഘടനയായ എ കെ ജി എസ് എം എ ആരോപിച്ചു.

സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംഘടനാ പ്രസിഡന്റ് കെ സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി അഡ്വ. എസ് അബ്ദുല്‍ നാസര്‍, ട്രഷറര്‍ സിവി കൃഷ്ണദാസ് എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. ആറ് മാസം നീണ്ടുനില്‍ക്കുന്ന ഗ്രാന്‍ഡ് കേരള കണ്‍സ്യൂമര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ‘ഒലോപ്പോ’ എന്ന ആപ്പ് നിര്‍മിച്ച് ഒട്ടേറെ ജ്വല്ലറികളില്‍ നിന്നും 10000 രൂപ വീതം അംഗത്വ ഫീസ് സ്വീകരിച്ച് പണം തട്ടിയതായാണ് പരാതി.

കായിക മന്ത്രിയെയും സര്‍ക്കാറിനെയും തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണ വ്യാപാര മേഖലയില്‍ നിന്ന് ജസ്റ്റിന്‍ പാലത്തറ വിഭാഗമാണ് കോടികള്‍ പിരിച്ചെടുത്തതെന്ന് എ കെ ജി എസ് എം എ ആരോപിച്ചു. കായിക മന്ത്രിയോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് തങ്ങളാണ് മെസ്സിയെ കൊണ്ടുവരുന്നത് എന്ന് ജസ്റ്റിന്‍ വിഭാഗം പ്രചാരണവും നടത്തിയിരുന്നു.

Share
Leave a Comment