ഇൻഡോർ : മധ്യപ്രദേശിലെ ജബുവയിൽ നിന്നും ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നു. ഇവിടെ ഒരു സ്ത്രീ മെഡിക്കൽ സ്റ്റോറിൽ പോയി പല്ലുവേദനയ്ക്കുള്ള ഗുളിക ചോദിച്ചു, പക്ഷേ കടയുടമ അവർക്ക് സൾഫസ് ഗുളികയാണ് നൽകിയത്. പല്ലുവേദനയ്ക്കുള്ള മരുന്നാണെന്ന് കരുതി ആ സ്ത്രീ അത് കഴിച്ച് മരിച്ചു. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ബിഎൻസി സെക്ഷൻ 105 (കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യ) പ്രകാരം കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തതായി ജബുവ പോലീസ് സൂപ്രണ്ട് പദം വിലോചൻ ശുക്ല പറഞ്ഞു.
ജില്ലാ ആസ്ഥാനത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ധരംപുരി ഗ്രാമത്തിൽ താമസിക്കുന്ന രേഖ വ്യാഴാഴ്ച വൈകുന്നേരം തണ്ട്‌ല ഗേറ്റിനടുത്തുള്ള ഒരു മെഡിക്കൽ സ്റ്റോറിൽ പോയി പല്ലുവേദന ശമിപ്പിക്കാൻ മരുന്ന് ചോദിച്ചതായി പോലീസ് പറഞ്ഞു. കടയിലെ വിൽപ്പനക്കാരൻ അവർക്ക് സൾഫസ് ഗുളികകൾ നൽകി, അതേ രാത്രിയിൽ രേഖ അത് വീട്ടിൽ വച്ച് കഴിച്ചു. തുടർന്ന് യുവതിയുടെ നില വഷളായി. അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ വെച്ച് യുവതി മരിക്കുകയായിരുന്നു.
സൾഫസ് മൂലമാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും കടയുടമ ലോകേന്ദ്ര ബാബെലിനെ (52) അറസ്റ്റ് ചെയ്യുകയും ചെയ്തു.
Leave a Comment