കല്യാണിയെ പുഴയില്‍ എറിഞ്ഞു കൊന്നത് താനാണെന്ന് അമ്മ സന്ധ്യ

കൊച്ചി: എറണാകുളം മൂഴിക്കുളത്ത് മൂന്നു വയസുകാരി കല്യാണിയെ പുഴയില്‍ എറിഞ്ഞു കൊന്നത് താനാണെന്ന് അമ്മ സന്ധ്യ സമ്മതിച്ചെന്ന് പൊലീസ്. എന്തിനു കൊന്നു എന്നാ ചോദ്യത്തിന് ‘ഞാന്‍ കൊന്നു ‘ എന്ന് ഭാവഭേദം ഇല്ലാതെ മറുപടി. സന്ധ്യയുടെ മാനസിക നില പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. മാനസികാരോഗ്യ വിദഗ്ധന്‍ സ്റ്റേഷനില്‍ എത്തി സന്ധ്യയെ പരിശോധിക്കും.

സന്ധ്യയ്ക്ക് മാനസിക പ്രശ്‌നമില്ലെന്നും മുന്‍പും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും കുട്ടിയുടെ അച്ഛന്‍ സുഭാഷ് പറഞ്ഞു- ‘ഇന്നലെ കുഞ്ഞ് അങ്കണവാടിയില്‍ പോകില്ലെന്ന് പറഞ്ഞതാണ്. താന്‍ നിര്‍ബന്ധിച്ച് വിടുകയായിരുന്നു. സന്ധ്യയാണ് കുഞ്ഞിനെ അങ്കണവാടിയില്‍ വിട്ടത്. താന്‍ ജോലിക്കും പോയി. സന്ധ്യയുടെ അമ്മയ്ക്കും സഹോദരിക്കും ഈ സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയമുണ്ട്. സന്ധ്യ നേരത്തെയും കുഞ്ഞിനെ ഉപദ്രവിച്ചിട്ടുണ്ട്. ടോര്‍ച്ച് വെച്ച് കുഞ്ഞിന്റെ തലക്ക് അടിക്കുകയായിരുന്നു. ഇതോടെ സന്ധ്യയെ സ്വന്തം വീട്ടില്‍ കൊണ്ടുവിട്ടിരുന്നു. ഒരു മാസം മുന്‍പാണ് അമ്മയും സഹോദരിയും ചേര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിച്ച് സന്ധ്യയെ തിരികെ വിട്ടത്. അമ്മയും സഹോദരിയും പറയുന്നത് മാത്രമേ സന്ധ്യ അനുസരിക്കാറുള്ളൂ. ഇന്നലെ വൈകിട്ട് താന്‍ സന്ധ്യയെ വിളിച്ചിരുന്നു. മൂന്നരയ്ക്ക് വിളിച്ചപ്പോള്‍ കുക്കറിന്റെ വാഷര്‍ വാങ്ങണമെന്ന് പറഞ്ഞു. വീട്ടിലെത്തിയപ്പോള്‍ സന്ധ്യയെ കണ്ടില്ല. വിളിച്ചപ്പോള്‍ മൂഴിക്കുളത്താണെന്ന് പറഞ്ഞു. അവളുടെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ അവിടെ എത്തിയില്ലെന്ന് പറഞ്ഞു. രാത്രിയോടെയാണ് കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് വിളി വന്നത്.’

Share
Leave a Comment