‘ അമ്മയെ ഞങ്ങള്‍ക്ക് പേടിയായിരുന്നു ‘ : മൂന്നു വയസുകാരിയെ പുഴയില്‍ എറിഞ്ഞു കൊന്ന സന്ധ്യയുടെ മകൻ

ഞങ്ങളെ രണ്ടുപേരെയും അമ്മ ഒരുമിച്ചാണ് ഉപദ്രവിച്ചിരുന്നതെന്നും മകൻ

ആലുവ : എറണാകുളം മൂഴിക്കുളത്ത് മൂന്നു വയസുകാരി കല്യാണിയെ പുഴയില്‍ എറിഞ്ഞു കൊന്ന കേസിലെ പ്രതിയായ സന്ധ്യ മകനെയും മകളെയും നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്ന് വിവരം. തന്നെയും അനിയത്തിയേയും അമ്മ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും അമ്മയെ ഞങ്ങള്‍ക്ക് പേടിയായിരുന്നുവെന്നും മകന്‍ പറഞ്ഞു.

അമ്മ ഞങ്ങളുടെ തലയ്ക്ക് ടോര്‍ച്ചുകൊണ്ട് അടിച്ചിരുന്നു. ഇതിനുശേഷം തന്റെ തലയിലും കല്ല്യാണിയുടെ ചെവിക്ക് പിന്‍ഭാഗത്തായും പരുക്കേറ്റു. ഞങ്ങളെ രണ്ടുപേരെയും അമ്മ ഒരുമിച്ചാണ് ഉപദ്രവിച്ചിരുന്നത്. എന്തിനാണ് ഉപദ്രവിക്കുന്നത് എന്നുപോലും അറിയില്ല. അമ്മയുടെ വീട്ടില്‍ പോകാന്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും മകന്‍ കൂട്ടിച്ചേര്‍ത്തു.

സന്ധ്യയുടെ സ്വഭാവത്തില്‍ ദുരൂഹതയുള്ളതായി തോന്നിയിട്ടുണ്ടെന്ന് ഭര്‍ത്താവ് സുഭാഷും പറഞ്ഞിരുന്നു. സന്ധ്യക്കൊപ്പം പോകരുതെന്ന് കുട്ടികളോട് പറഞ്ഞിരുന്നതാണ്. സന്ധ്യയെ ഉപദ്രവിച്ചിട്ടില്ല. സന്ധ്യക്കാണോ അവരുടെ വീട്ടുകാര്‍ക്കാണോ മാനസികാസ്വാസ്ഥ്യമെന്ന് അറിയില്ലെന്നും സുഭാഷ് പറഞ്ഞു.

അതേസമയം സന്ധ്യയും ഭര്‍ത്താവും തമ്മില്‍ വഴക്ക് പതിവാണെന്നും മര്‍ദ്ദിക്കാറുണ്ടെന്നുമാണ് സന്ധ്യയുടെ മാതാവിന്റെ ആരോപണം.ഇന്നലെ വൈകിട്ട് സന്ധ്യ ഇവിടെ വന്നിരുന്നു. എന്റെ കൈയ്യീന്ന് പോയിന്ന് പറഞ്ഞു. കൊച്ചെവിടെ എന്ന് ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല. രാത്രി ഏഴ് മണിക്കാണ് വന്നത്. ഇവിടെ മകള്‍ വന്നു നില്‍ക്കാറില്ല. അതിന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ സമ്മതിക്കാറില്ല. സന്ധ്യയും ഭര്‍ത്താവും തര്‍ക്കം പതിവാണ്. സുഭാഷ് മര്‍ദ്ദിക്കാറുണ്ടെന്ന് സന്ധ്യ പറഞ്ഞിട്ടുണ്ട്.

കാര്യങ്ങള്‍ പെട്ടെന്ന് മനസിലാകുന്നയാളല്ല സന്ധ്യ. വീട്ടുജോലി ചെയ്യുന്നതിലൊക്കെ മടിയാണ്. അത് പറഞ്ഞ് ഭര്‍ത്താവുമായി വഴക്ക് പതിവാണ്. കുട്ടികളെ ഇവിടെ നിര്‍ത്താന്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് താത്പര്യമില്ല. മകള്‍ക്ക് മാനസിക പ്രശ്നമില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു.

അതു പ്രകാരം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് സൈക്യാട്രിസ്റ്റിനെ കാണിച്ച് പ്രയാസങ്ങളില്ലെന്ന് ഉറപ്പാക്കിയെന്നും സന്ധ്യയുടെ മാതാവ് പറഞ്ഞു.

Share
Leave a Comment