ഛർദ്ദിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു

കൊല്ലം: കൊല്ലത്ത് ഛർദ്ദിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു. കൊല്ലം കാവനാട് മണിയത്ത് മുക്ക് മുള്ളിക്കാട്ടിൽ ശ്യാം കുമാറിൻ്റെ ഭാര്യ ദീപ്തി പ്രഭയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ചൂരമീൻ കറി വച്ചു കഴിച്ചതിന് പിന്നാലെ ദീപ്തി പ്രഭയ്ക്കും ഭർത്താവിനും മകനും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു. ഭക്ഷ്യവിഷബാധയാണോ മരണകാരണം എന്നാണ് സംശയം.

മീൻ കറി കഴിച്ച ശേഷം ശ്യാംകുമാറിനും മകൻ അർജുൻ ശ്യാമിനും ഇന്നലെ രാവിലെ മുതൽ ഛർദി തുടങ്ങിയിരുന്നു. എന്നാൽ സ്വകാര്യ ബാങ്ക് ജീവനക്കാരിയായ ദീപ്തി പതിവുപോലെ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കിൽ ജോലിക്കു പോയി. വൈകിട്ടു ഭർത്താവ് ഇവരെ കൂട്ടിക്കൊണ്ടുപോയി തിരികെ വീട്ടിൽ വന്നയുടനെ ദീപ്തി പ്രഭ ഛർദ്ദിച്ചു കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ദീപ്തി പ്രഭയുടെ ഭർത്താവും മകനും നിലവിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് ഭക്ഷ്യ വകുപ്പ് വീട്ടിലെത്തി കഴിച്ച മീനിൻ്റെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ ഭക്ഷ്യവിഷബാധയാണോ മരണകാരണം എന്നതിൽ വ്യക്തത വരൂ.

Share
Leave a Comment