ഓപ്പറേഷൻ സിന്ദൂർ : ശശി തരൂര്‍ നയിക്കുന്ന സംഘം അമേരിക്കയിലേക്ക് പുറപ്പെട്ടു

ഒമ്പതു പേര്‍ അടങ്ങുന്നതാണ് സംഘം

ന്യൂഡല്‍ഹി : ഇന്ത്യ പാക്കിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടു നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യാന്തര തലത്തില്‍ വിശദീകരിക്കുന്നതിനായി ഡോ.ശശി തരൂര്‍ എം പിയുടെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലേക്ക് പുറപ്പെട്ടു. ഒമ്പതു പേര്‍ അടങ്ങുന്നതാണ് സംഘം. യുഎസ്, ബ്രസീല്‍, ഗയാന, കൊളംബിയ ഉള്‍പ്പെടെ സംഘം സന്ദര്‍ശിക്കും.

വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെടുന്ന നാലാം സംഘത്തിനാണ് ശശി തരൂര്‍ നേതൃത്വം നല്‍കുന്നത്. ഭീകരവാദികള്‍ ഇന്ത്യയില്‍ കടന്നെത്തി ഇന്ത്യന്‍ പൗരന്മാരെ ക്രൂരമായി കൊലപ്പെടുത്തിയ സാഹചര്യം ലോക രാജ്യങ്ങല്‍ക്കു മുമ്പില്‍ വ്യക്തതയോടെ വിശദീകരിക്കുമെന്ന് ശശി തരൂര്‍ പറഞ്ഞു. ഭീകരവാദം കൊണ്ട് നമ്മുടെ രാജ്യത്തെ നിശബ്ദമാക്കാന്‍ സാധിക്കില്ലെന്നും ലോകത്തെ അത് ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇത് സമാധാനത്തിന്റേയും പ്രതീക്ഷയുടേയും ദൗത്യമാണ്. സമാധാനം, ജനാധിപത്യം, സ്വാതന്ത്ര്യം തുടങ്ങി ലോകത്ത് നിലനില്‍ക്കേണ്ടതായ മൂല്യങ്ങളുടെ സംരക്ഷണത്തിനാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് ലോകത്തെ ബോധ്യപ്പെടുത്തുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

അമേരിക്കയില്‍ എത്തുമ്പോള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നേരിട്ട് കണ്ട് യു എസ് നിലപാട് മാറ്റുന്നതിന് സമ്മര്‍ദ്ദം ചെലുത്താന്‍ തരൂര്‍ ശ്രമിക്കുന്നുണ്ട്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ നീക്കങ്ങള്‍ കടുപ്പിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി രംഗത്തുണ്ട്.

Share
Leave a Comment