അപകടകരമായ വസ്തുക്കള്‍ കടലില്‍ വീണു, അതുതൊടരുത്: അത്യന്തം അപകടകരമെന്ന് ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം: കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലില്‍ കപ്പലില്‍ നിന്ന് അപകടരമായ വസ്തുക്കള്‍ അടങ്ങിയ കാര്‍ഗോ കടലില്‍ വീണതായി അറിയിപ്പ്. ഈ കാര്‍ഗോ തീരത്ത് അടിഞ്ഞാല്‍ പൊതുജനം തൊടരുത് എന്ന് നിര്‍ദ്ദേശം. ദുരന്ത നിവാരണ അതോറിറ്റിയാണ് പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ആറ് മുതല്‍ എട്ട് വരെ കണ്ടെയ്നറുകള്‍ വരെയാണ് കടലില്‍ ഒഴുകി നടക്കുന്നത്. മധ്യ കേരളം മുതല്‍ വടക്കന്‍ കേരളം വരെയാണ് ഇവ എത്താന്‍ സാധ്യതയുള്ളത്. ഇവ കണ്ടാല്‍ ഉടന്‍ 112 എന്ന നമ്പറില്‍ വിവരം അറിയിക്കാനാണ് നിര്‍ദേശം.

ഈ കാര്‍ഗോകള്‍ തീരത്തടിഞ്ഞാല്‍ ഉടന്‍ പൊലീസിനെയോ അധികൃതരെയോ വിവരമറിയിക്കാന്‍ നിര്‍ദേശമുണ്ട്. കടല്‍ തീരത്ത് എണ്ണപ്പാട ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. കണ്ടെയ്നറുകള്‍ ഒഴുകി നടക്കുന്നത് സംബന്ധിച്ച് കോസ്റ്റ് ഗാര്‍ഡാണ് സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിന് കൈമാറിയത്. കണ്ടെയ്നറുകളില്‍ എന്താണ് എന്നതില്‍ കോസ്റ്റ് ഗാര്‍ഡ് വ്യക്തത നല്‍കിയിട്ടില്ല. ഇവ തീരത്ത് എത്തിയാല്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ കൂടിയാലോചനകള്‍ തുടങ്ങി.

ഏത് കപ്പലില്‍ നിന്നാണ് ഇവ കടലില്‍ വീണതെന്ന് വ്യക്തമായിട്ടില്ല. കടലില്‍ കണ്ടെയ്നറുകള്‍ കണ്ടെത്തിയ ഭാഗത്തേക്ക് കോസ്റ്റ് ഗാര്‍ഡ് തിരിച്ചിട്ടുണ്ട്. തീരദേശ പൊലീസിനും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും വിവരം കൈമാറിയിട്ടുണ്ട്. ഇവ തീരത്തടിഞ്ഞാല്‍ പൊതുജനം ഇതിനടുത്തേക്ക് പോകാന്‍ പാടില്ലെന്നാണ് അറിയിപ്പ്. ഇത്തരമൊരു മുന്നറിയിപ്പ് സമീപ കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

Share
Leave a Comment