തൊടുപുഴയില്‍ നിന്ന് 13കാരനെ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്; കൈനോട്ടക്കാരന്‍ കസ്റ്റഡിയില്‍

 

തൊടുപുഴ: കൊച്ചി ഇടപ്പള്ളിയില്‍ നിന്ന് കാണാതായ 13കാരനെ തൊടുപുഴയില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. സംഭവത്തില്‍ കുട്ടിയെ കണ്ടെത്തിയ കാര്യം വിളിച്ചുപറഞ്ഞ തൊടുപുഴയിലെ കൈനോട്ടക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൈനോട്ടക്കാരനായ ശശികുമാറാണ് കസ്റ്റഡിയിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം തൊടുപുഴ പൊലീസ് കേസെടുക്കും. പോക്‌സോയിലെ ഏഴ്, എട്ട് വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക.

കുട്ടി തൊടുപുഴയില്‍ ഇറങ്ങിയത് മുതല്‍ ഇയാള്‍ കസ്റ്റഡിയില്‍ വെച്ചെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഇയാളുടെ വീട്ടിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. ഇതിനുശേഷം കുട്ടിയുടെ ദേഹത്ത് മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ചു. കുട്ടിയുടെ മുഖത്ത് ഇതിന്റെ പാട് ഉണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കൊച്ചി എളമക്കര പൊലീസന് കൈമാറും. തൊടുപുഴ ബസ്റ്റാന്‍ഡിലെ കൈ നോട്ടക്കാരനാണ് കുട്ടിയുടെ വിവരം വിളിച്ച് പറഞ്ഞതെന്ന് നേരത്തെ കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു. ഇന്നലെ മുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് ബന്ധുക്കള്‍ മൂവാറ്റുപുഴ വരെ എത്തിയിരുന്നു. തുടര്‍ന്നാണ് കുട്ടി തൊടുപുഴയില്‍ ഉണ്ടെന്ന് വിവരം കിട്ടിയതെന്നും പിതാവ് പറഞ്ഞു.

സേ പരീക്ഷ എഴുതാന്‍ പോയ കുട്ടിയെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്. ഉച്ചയായിട്ടും തിരികെ എത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ എളമക്കര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ആണ് പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരുന്നത്. കുട്ടി മൂവാറ്റുപുഴ സൈഡിലേക്കുളള ബസില്‍ കയറിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് കുട്ടിയെ കണ്ടെത്തിയത്.

 

 

Share
Leave a Comment