ടോവിനൊ കേന്ദ്രകഥാപാത്രമായി എത്തിയ ഫോറന്‍സിക് മികച്ച അഭിപ്രായം നേടുകയാണ്. എന്നാല്‍ ചിത്രത്തിനെതിരെ വിമര്‍ശനവുമായി ഡോ സി ജെ ജോണ്‍ രംഗത്ത്. സെൻസർ ബോര്‍ഡ് എ, യു. എ, യു എന്നൊക്കെയുള്ള വേര്‍തിരിവ് എന്തിനാണെന്ന് അദ്ദേഹം ചോദിക്കുന്നു
സിജെ ജോണ്‍ പോസ്റ്റ്
ചലച്ചിത്രങ്ങൾ എത് പ്രായത്തില്‍ ഉള്ളവര്‍ക്ക് കാണാമെന്ന സൂചന നല്‍കാനാണ് സെൻസർ ബോര്‍ഡ് എ, യു. എ, യു എന്നൊക്കെയുള്ള വേര്‍തിരിവ് ഉണ്ടാക്കുന്നത്. ഇത് സിനിമകളുടെ പോസ്റ്ററുകളിലും പരസ്യങ്ങളിലും വ്യക്തമായി എഴുതി വയ്ക്കണം. കാണുന്ന വിധത്തില്‍ ഇത് ചെയ്യാറില്ലെന്നത് കൊണ്ടാണ് ഒരു ഫോറൻസിക് പ്രതിസന്ധി ഉണ്ടായത്. യു. എ ഒരു നപുംസക വിഭാഗമാണ്.
മാതാപിതാക്കൾക്കൊപ്പം കുട്ടികള്‍ക്ക് കാണാമെന്നതാണ് സൂചന. കുട്ടികളുടെ മനസ്സില്‍ ആശയക്കുഴപ്പം ഉണ്ടാക്കാൻ ഇടയുള്ള തരത്തിൽ മിതമായ അഥവാ മോഡറേറ്റ് തോതില്‍ ലൈംഗീകതയോ, അക്രമമോ,ലഹരി ഉപയോഗത്തിന്റെ മാതൃകകളോ അത് പോലെയുള്ള ആവിഷ്ക്കാരങ്ങളോഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മുതിര്‍ന്നവര്‍ മാത്രം കാണേണ്ട പ്രമേയങ്ങുളുള്ള നിരവധി സിനിമകള്‍ക്ക് ഫാമിലി പ്രേക്ഷകരെ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി യു. എ ഉദാരമായി കൊടുക്കുന്ന ഒരു തെറ്റായ പ്രവണത സാധാരണയായി കാണുന്നു.
അതിന്റെ പുതിയ സാക്ഷ്യമാണ് ഫോറൻസിക് എന്ന സിനിമ. ടോവിനോയോടും മമതാ മോഹൻദാസിനോടുമുള്ള ഇഷ്ടം കൊണ്ട് പന്ത്രണ്ട് വയസ്സുള്ള കുട്ടിയെയും കൊണ്ട് ഈ സിനിമയ്ക്ക് പോയ ഒരു പിതാവിന്റെ സങ്കടം ഇന്നലെ കേട്ടൂ. കുട്ടികൾ ഇരയാകുന്ന ഭീകര അക്രമ രംഗങ്ങൾ ആ സിനിമയിൽ ഉണ്ടെന്ന് പറയുന്നു. സിനിമ കണ്ട് കുട്ടിക്ക് ഉറക്കം പോയി. വല്ലാത്ത ഭയമായി. ഈ പ്രതികരണം മാനദണ്ഡമായി സ്വീകരിച്ചാല്‍ ഇത് എ സർട്ടിഫിക്കറ്റ് കിട്ടേണ്ട സിനിമയാണ്.പലരും ഇതേഅഭിപ്രായം പറഞ്ഞു.
സെൻസർ ബോര്‍ഡ് അംഗങ്ങൾ ഒന്നുകില്‍ വിവരക്കേടിന്റെ ആശാന്മാര്‍. അല്ലെങ്കിൽ കണ്ണടച്ചു. കുട്ടികളെയും കൊണ്ട് സിനിമയ്ക്ക് പോകുമ്പോൾ സെൻസർ റേറ്റിംഗ് നോക്കുക. നെറ്റില്‍ നോക്കിയാൽ ഇത് കാണാം. യു എ ആണെങ്കില്‍ പോലും ഒഴിവാക്കുന്നതാണ് നല്ലത്. നിരവധി മറ്റ് പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾ ഇപ്പോൾ സിനിമ കാണുന്നുണ്ട്. അത് കൊണ്ട് സിനിമയിലെഉള്ളടക്കത്തിലെ തെറ്റായ സന്ദേശങ്ങളെ കുറിച്ച് മാതാപിതാക്കൾ കുട്ടികളുമായി ചർച്ച ചെയ്യേണ്ടതുണ്ട്. സിനിമയെ പോലെ സെൻസർ ബോര്‍ഡ് തീരുമാനങ്ങളും ഇനി വിമർശിക്കപ്പെടണം.
(സി. ജെ. ജോൺ)
Post Your Comments