Gulf

യുഎഇയില്‍ കനത്ത മഴയും പൊടിക്കാറ്റും

ഷാര്‍ജ:  ശക്തമായ കാറ്റടിച്ച ശേഷം യുഎഇയില്‍ കനത്ത മഴ പെയ്തു. ഇപ്പോഴും അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഫുജൈറ എന്നിവിടങ്ങളിലടക്കം മിക്കയിടത്തും ചാറ്റല്‍മഴ തുടരുകയാണ്. ഷാര്‍ജയില്‍ ശക്തമായ കാറ്റടിച്ചത് ഇന്നലെ രാത്രി പത്തിന് ശേഷമായിരുന്നു. പലയിടങ്ങളിലും ഇത് പൊടിക്കാറ്റായി മാറി. പിന്നീട് മഴയാരംഭിച്ചത് രാത്രി പന്ത്രണ്ടോടെയാണ്.

ആളുകള്‍ക്ക് കനത്ത പൊടിക്കാറ്റില്‍ പുറത്തിറങ്ങാന്‍ സാധിച്ചില്ല. അത്യാവശ്യക്കാര്‍ പുറത്തിറങ്ങിയത് തല മൂടിയാണ്. മഴ ഇന്നത്തെ ജുമുഅ നമസ്‌കാരത്തെയും ബാധിച്ചു. പള്ളിക്കകം നിറഞ്ഞ് പുറത്ത് നിന്നവര്‍ക്ക് പ്രാര്‍ഥിക്കുമ്പോള്‍ മഴ നനയേണ്ടി വന്നു. മലയാളികള്‍ പറഞ്ഞത് നാട്ടിലെ മഴക്കാലത്തിന്റെ പ്രതീതിയാണ് അനുഭവപ്പെടുന്നതെന്നാണ്. വാരാന്ത്യ അവധി ദിനമായതിനാല്‍ ഇന്ന് വീടുകളില്‍ തന്നെ ചെലവഴിക്കാനാണ് തീരുമാനം. എന്നാല്‍, ചാറ്റല്‍മഴ നനയാനാണ് ചിലര്‍ ശ്രമിച്ചത്. ദുബായിലെ അല്‍ ഖാല, ഡല്‍മ, അല്‍ ജസീറ, ഗയാതി, ജബല്‍ ധാന്ന എന്നിവിടങ്ങളില്‍ സാമാന്യം ഭേദപ്പെട്ട മഴ കിട്ടി.

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നലെത്തന്നെ ന്യൂനമര്‍ദത്തെ തുടര്‍ന്ന് രാജ്യത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചിരുന്നു. ഇന്ന് മുഴുവന്‍ മഴക്കുള്ള സാധ്യതയുണ്ട്. അറേബ്യന്‍ സമുദ്രവും ഒമാന്‍ കടലും പ്രക്ഷുബ്ധമാകുമെന്നതിനാല്‍ കടല്‍ത്തീരങ്ങളിലെത്തുന്നവര്‍ സൂക്ഷിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കാറ്റും മഴയും മൂലം ദൂരക്കാഴ്ച കുറയുമെന്നതിനാല്‍ വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണം. മിക്കയിടത്തും മഴക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്.

shortlink

Post Your Comments


Back to top button