KeralaNews

സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പതിനാലുകാരിക്ക് ദാരുണാന്ത്യം

അടിമാലി: പുഴയില്‍ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പതിനാലുകാരി മുങ്ങിമരിച്ചു. വാളറ കുളമാംകുഴിയില്‍ താമസിക്കുന്ന മാമലക്കണ്ടം ഈരേത്ത് ബാബു-ഫിലോമിന ദമ്പതികളുടെ ഇളയ മകള്‍ മീനുമോളാണ് മുങ്ങി മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ദേവിയാര്‍ പുഴയുടെ ഭാഗമായ വാളറയിലാണ് അപകടം.

സഹോദരിമാരായ അമലയ്ക്കും ഉണ്ണിമായയ്ക്കുമൊപ്പം കുളിക്കുന്നതിനാണ് മീനുമോള്‍ വാളറ സര്‍ക്കാര്‍ വക വഴിയോര വിശ്രമകേന്ദ്രത്തിനു സമീപം പുഴയിലെത്തിയത്. ഇതിനിടെ ഉണ്ണിമായ വെള്ളത്തില്‍ വീണു. ഉണ്ണിമായയെ രക്ഷിക്കാന്‍ മീനുമോള്‍ വെള്ളത്തിലേക്കു ചാടി. അപ്പോഴേക്കും മൂത്ത സഹോദരി അമലയുടെ കൈപിടിച്ച് ഉണ്ണിമായ രക്ഷപെട്ടിരുന്നു. എന്നാല്‍ മീനുമോള്‍ വെള്ളത്തില്‍ മുങ്ങിപ്പോയി. പെണ്‍കുട്ടികളുടെ നിലവിളികേട്ട് സമീപവാസികളും വിനോദ സഞ്ചാരികളും അടക്കമുള്ളവര്‍ ഓടിയെത്തി. സമീപത്തെ സ്ഥാപനത്തിലെ ജീവനക്കാരനാണ് പെണ്‍കുട്ടിയെ കരയിലെത്തിച്ചത്. നാട്ടുകാര്‍ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തോക്കുപാറ സെന്റ് സെബാസ്റ്റിയന്‍ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണു മീനുമോള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button