Kerala

പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന ഫണ്ടുപയോഗിച്ച് മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ച പവര്‍ ലോണ്‍ട്രി പ്രവര്‍ത്തന സജ്ജമായി

തിരുവനന്തപുരം: കാലപ്പഴക്കവും ഇടയ്ക്കിടെ ഉണ്ടാകുന്ന തകരാറുകളും അമിതമായ ജലത്തിന്റേയും വൈദ്യുതിയുടേയും ഉപയോഗം കാരണമാണ് പഴയ അലക്കുയന്ത്രം പൂട്ടാന്‍ കാരണമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍.

40 ലക്ഷം രൂപ വൈദ്യുതിക്കും 35 ലക്ഷം രൂപ വെള്ളത്തിനും പ്രതിവര്‍ഷം ചെലവാക്കിയാണ് പഴയ അലക്കുയന്ത്രം പ്രവര്‍ത്തിപ്പിച്ചിരുന്നത്. 63 വര്‍ഷം പഴക്കമുള്ള ഈ അലക്കു യന്ത്രം പഴയ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്നതാണ്. ഇതിന്റെ സ്‌പെയര്‍ പാട്‌സുകള്‍ പലതും ഇപ്പോള്‍ ലഭ്യമല്ല. 1200 കിലോഗ്രാം തുണിത്തരങ്ങള്‍ ഉണക്കാന്‍ സ്ഥാപിത ശേഷിയുണ്ടായിരുന്ന ഈ യന്ത്രത്തിന് ഇപ്പോള്‍ 300 കിലോഗ്രാം തുണികള്‍വരെ കഴുകാനുള്ള ശേഷി മാത്രമേയുള്ളൂ.

ഇതിനൊരു പരിഹാരമായാണ് പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ ഫണ്ടുപയോഗിച്ച് 1200 കിലോഗ്രാം സ്ഥാപിത ശേഷിയുള്ള ആധുനിക ഓട്ടോമെറ്റിക് പവര്‍ ലോണ്‍ട്രി സ്ഥാപിച്ചത്. കഴുകാനും ഉണക്കാനും തേച്ച് മടക്കാനും തുടങ്ങിയവ, 11 വിവിധോദ്ദേശ ഉപകരണങ്ങളിലൂടെ സാധിക്കുന്നു. എസ്.എ.ടി. ആശുപത്രി, മെഡിക്കല്‍ കോളേജ് ആശുപത്രി, എസ്.എസ്.ബി. എന്നിവിടങ്ങളില്‍ മൊത്തത്തിലുള്ള തുണിത്തരങ്ങള്‍ 800 കിലോഗ്രാമാണ് വരിക. ഇവയലക്കാന്‍ 1200 കിലോഗ്രാം ശേഷിയുള്ള ഈ പുതിയ പവര്‍ലോണ്‍ട്രി മാത്രം മതിയാകും.

കാലപ്പഴക്കവും തേയ്മാനവും വന്‍ പ്രവര്‍ത്തനച്ചെലവും അപകട ഭീഷണിയും കാരണം പഴയ അലക്കു യന്ത്രം പൂട്ടാമെന്ന് വിദഗ്ധ സമിതി വിലയിരുത്തിയതിനെ തുടര്‍ന്നാണ് പഴയ അലക്കുയന്ത്രം പൂട്ടാന്‍ തീരുമാനിച്ചത്. സ്വകാര്യ മേഖലയെ സഹായിക്കാനാണെന്നും ജീവനക്കാര്‍ക്കെതിരാണെന്നുമുള്ള ആരോപണം അടിസ്ഥാന രഹിതമാണ്. ഇത് പുതിയ മെഷീന്‍ ആയതിനാല്‍ മുഴുവന്‍ സേവനങ്ങളും ഇവിടെത്തന്നെ ചെയ്യാനും കഴിയുന്നു. മാത്രവുമല്ല പഴയ ലോണ്‍ട്രിയിലെ പരിചയ സമ്പന്നരായ ജീവനക്കാരുടെ സേവനം പുതിയ ലോണ്‍ട്രിയിലേക്ക് പ്രയോജനപ്പെടുത്തിക്കൊണ്ടായിരിക്കും പൂര്‍ണമായി മാറ്റുക. നിലവിലുള്ള സ്ഥിര ജീവനക്കാരില്‍ നിന്നും ആരേയും ഒഴിവാക്കുന്നില്ല എന്നതിന് പുറമേ നിലവില്‍ ഒഴിവുള്ള തത്സികകള്‍ നികത്തുന്നതിനും നടപടി സ്വീകരിച്ച് വരികയാണ്.

shortlink

Post Your Comments


Back to top button