KeralaNews

‘സൊമാലിയ’ എന്ന് കേള്‍ക്കുമ്പോള്‍ ചോര തിളയ്ക്കുന്നവര്‍ക്ക് വേണ്ടി: ഭൂമിയില്‍ നരകസമാനമായ വേദനകളുമായി പ്രായപൂര്‍ത്തിയായ മകള്‍ ഉള്‍പ്പെടെ ഒരു കുടുംബം

കുട്ടനാട്: ഒറ്റുമുറി വാടക വീട്ടില്‍ പ്രായപൂര്‍ത്തിയായ മകളുള്‍പ്പെടെ മൂന്നു മക്കളുമായി ഹൃദയത്തില്‍ തീക്കനലുമായി ഒരു വിധവ. തലവടി പുതുപറമ്പ് പുളിക്കത്തറ വീട്ടില്‍ പരേതനായ പ്രഹ്‌ളാദന്റെ ഭാര്യ ഷൈലമ്മയാണ് അടച്ചുറപ്പില്ലാത്ത വീട്ടില്‍ തനിച്ച് മകളുമൊത്ത് കഴിയാന്‍ വിധിക്കപ്പെടുന്നത്. ജിഷയുടെ ദുരന്തം കണ്ണില്‍ നിന്നും മായാതെ നില്‍ക്കുമ്പോഴാണ് ഈ മക്കളുമായി ഈ വിധവ ഓരോ രാത്രികളും തള്ളിനീക്കേണ്ടിവരുന്നത്. ഡെല്‍ഹിയില്‍ വെച്ചുണ്ടായ പരിചയത്തെ തുടര്‍ന്നാണ് അന്യമതസ്ഥരായ ഇവര്‍ വിവാഹിതരാവുന്നത്.ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു തുണ്ട് ഭൂമിപോലും സ്വന്തമായി ഇല്ലാതിരുന്ന ഇരുവരും നാട്ടിലെത്തി പുന്നശേരി സൈനബയുടെ ഒറ്റമുറി വീട് വാടയ്‌ക്കെടുത്ത് താമസം തുടങ്ങുകയായിരുന്നു.മൂന്നു വര്‍ഷം മുമ്പ് ഏക ആശ്രയമായിരുന്ന ഭര്‍ത്താവ് മരണപ്പെട്ടതോടെ ഷൈലമ്മയുടെ ജീവിതവും വഴിമുട്ടുകയായിരുന്നു. പിന്നീട് കിട്ടുന്ന പണിയ്ക്ക് പോയാണ് മക്കളെ ഇത്രയുമാക്കിയത്. മൂത്തമകള്‍ ഡിഗ്രിക്ക് എടത്വ കോളേജില്‍ പഠിക്കുന്നു. രണ്ടാമത്തവള്‍ പ്രിഘോഷി ആറാം ക്‌ളാസിലും ഇളയവനായ പ്രണവ് മൂന്നാം ക്ലാസിലുമാണ് പഠനം. തനിക്ക് കിട്ടുന്ന തുഛമായ വരുമാനം കൊണ്ട് മക്കളുടെ വദ്യാഭ്യാസം പോയിട്ട് ശരിയായ രീതിയിലുള്ള ഭക്ഷണം പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ വിധവ. കയറി കിടക്കാനൊരു വീടിനായി ഇനി മുട്ടാന്‍ വാതിലുകളില്ല. തലവടി പഞ്ചായത്തില്‍ പലകുറി വീടിന് അപേക്ഷ നല്‍കിയെങ്കിലും സ്വന്തമായി ഭൂമിയില്ലന്ന കാരണത്താല്‍ അതൊക്കെ തള്ളുകയായിരുന്നുവെന്ന് ഷൈലമ്മ വേദനയോടെ പറയുന്നു. ഇനിയും ഞങ്ങളുടെ ആശ്രയം കരുണവറ്റാത്തവരുടെ സഹായത്തിലാണ്. പേടികൂടാതെ പെണ്‍മക്കളുമായി കയറിക്കിടക്കാനൊരു വീട് വേണം. പിന്നെ മക്കളെ പഠിപ്പിക്കണം , ഊണിലും ഉറക്കത്തിലും ഇതുമാത്രമാണ് ഷൈലമ്മയുടെ പ്രാര്‍ത്ഥന.

shortlink

Related Articles

Post Your Comments

Related Articles


Back to top button