KeralaNews

ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച സിപിഎം പ്രവർത്തകനെ തല്ലിയ സ്ത്രീയെ കൈക്കുഞ്ഞിനോടൊപ്പം അറസ്റ്റ് ചെയ്തു: പ്രതിഷേധം വ്യാപകം

കണ്ണൂര്‍: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച സിപിഎം പ്രവർത്തകനെ തല്ലിയ ദളിത് യുവതികളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് ജയിലിലടച്ചത് വിവാദമാകുന്നു. മൊഴിയെടുക്കാനായി സ്റ്റേഷനില്‍ വിളിച്ച്‌ വരുത്തിയാണ് അറസ്റ്റ്. അഞ്ജന എന്ന യുവതിക്കാണ് ഈ ദുര്യോഗം നേരിട്ടത്. അഞ്ജുനയുടെ ഒന്നര വയസ്സുള്ള മകളും അമ്മയോടൊപ്പം ജയിലിലേക്ക് പോയി. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് തലശ്ശേരി കുട്ടിമാക്കൂലില്‍ കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് അടുത്തുള്ള കടയില്‍ സാധനം വാങ്ങാനെത്തിയ അഖിലയേയും അഞ്ജനയേയും സമീപത്തെ പാര്‍ട്ടി ഓഫീസിലിരുന്ന സിപിഐഎം പ്രവര്‍ത്തകര്‍ ജാതിപേര് വിളിച്ച്‌ കളിയാക്കി.

അപമാനം അസഹ്യമായതോടെ പെണ്‍കുട്ടികള്‍ പാര്‍ട്ടി ഓഫീസില്‍ കയറി ചോദ്യം ചെയ്തു. വാക്കേറ്റമുണ്ടായപ്പോള്‍ അസഹനീയമായ തരത്തില്‍ അസഭ്യം പറഞ്ഞത് യുവതിയെ പ്രകോപിപ്പിക്കുകയും സിപിഎം പ്രവര്‍ത്തകനെ യുവതി അടിക്കുകയും ചെയ്തു. യുവതികള്‍ പോലീസില്‍ പരാതിയും കൊടുത്തിരുന്നു. ഇതിന് പിറകെ രാത്രി പെണ്‍കുട്ടികളുടെ വീടിന് നേരെയും ആക്രമണമുണ്ടായി. സംഭവത്തില്‍ മൊഴിയെടുക്കാനെന്ന വ്യാജേനയാണ് പെണ്‍കുട്ടികളെ തലശ്ശേരി എസ്.ഐ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

സംഘം ചേര്‍ന്ന് മാരകമായി പരുക്കേല്‍പ്പിക്കുക, അതിക്രമിച്ച്‌ കടക്കുക തുടങ്ങിയ വകുപ്പുകളാണ് രണ്ട് ദളിത് പെണ്‍കുട്ടികള്‍ക്ക് നേരെ പോലീസ് എടുത്തിട്ടുള്ളത്. കണ്ണൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി പെണ്‍കുട്ടികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. അഞ്ജുനയുടെ ഒന്നര വയസ്സുള്ള മകളും അമ്മയോടൊപ്പം ജയിലിലേക്ക് പോയി. സംഭവത്തില്‍ പ്രതിഷേധം വ്യാപകമാണ്. സോഷ്യല്‍ മീഡിയയില്‍ നവോഥാന നായകന്‍ അയ്യന്‍കാളിയുടെ ചരമ വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ യുവതികളുടെ പരിതാപകരമായ ഈ അവസ്ഥ എടുത്തു കാട്ടിയാണ് പലരും പ്രതിഷേധിക്കുന്നത്.

കാട്ടുനീതിയാണ് ഇതിലൂടെ സിപിഎം നടപ്പാക്കുന്നതെന്ന്‍ ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും രംഗത്തെത്തി.

shortlink

Post Your Comments


Back to top button