KeralaNews

വിവാഹ വസ്ത്രം എടുക്കുന്നതിനിടെ യുവതി കാമുകനുമായി മുങ്ങി : സിനിമാകഥയെ വെല്ലുന്ന ഒളിച്ചോട്ടം പക്ഷേ ഒളിച്ചോട്ടം പാളി

കോട്ടയം: വിവാഹ വസ്ത്രം എടുക്കാന്‍ വ്യാപാരശാലയില്‍ എത്തിയ യുവതി ബന്ധുക്കളുടെ കണ്ണുവെട്ടിച്ച് കാമുകനുമൊത്ത് മുങ്ങാന്‍ ശ്രമം. കാമുകനോടൊപ്പം ബൈക്കില്‍ രക്ഷപ്പെടുന്നതിനിടയില്‍ ബൈക്ക് മറിഞ്ഞ് രണ്ടു പേരും നിലത്തു വീണു. വീണുകിടന്ന യുവതിയുടെ അടുത്തേക്ക് കാമുകന്‍ ഓടിയെത്തിയപ്പോള്‍ മാല മോഷ്ടിക്കാനാണെന്നു കരുതി നാട്ടുകാര്‍ അയാളെ കൈകാര്യം ചെയ്തു. ഇന്നലെ രാവിലെ ചങ്ങനാശേരി സെന്‍ട്രല്‍ ജംക്ഷനില്‍ നടന്ന രംഗങ്ങളെല്ലാം സിനിമ സ്‌റ്റൈലില്‍ ആയിരുന്നു. കറുകച്ചാല്‍ ചമ്പക്കര സ്വദേശിനിയായിരുന്നു കഥയിലെ നായിക. നായകന്‍ സൗത്ത് പാമ്പാടി കുറ്റിക്കല്‍ സ്വദേശിയും. യുവതിയുടെ വിവാഹം അടുത്ത മാസമാണു നിശ്ചയിച്ചിരിക്കുന്നത്. കല്യാണത്തിനുള്ള വസ്ത്രങ്ങളെടുക്കാന്‍ അമ്മയും മറ്റു ബന്ധുക്കളോടുമൊപ്പം നഗരത്തിലെ തിരക്കേറിയ വസ്ത്രവ്യാപാരശാലയിലാണു യുവതി എത്തിയത്. അധികം താമസിക്കാതെ പറഞ്ഞുറപ്പിച്ചതനുസരിച്ച് കാമുകന്‍ ബൈക്കില്‍ വ്യാപാരശാലയ്ക്കു മുന്നിലെത്തി. പെട്ടെന്ന് ഇരുവരും ബൈക്കില്‍ പായുന്നതിനിടയില്‍ ജംക്ഷനു തൊട്ടടുത്തുവച്ച് ചുരിദാറിന്റെ ഷാള്‍ ബൈക്കിന്റെ ടയറില്‍ കുരുങ്ങി യുവതി നിലത്തുവീണു. ജംക്ഷന്‍ കുറുകെ കടന്നശേഷമാണു വിവരം കാമുകനറിയുന്നത്. വെപ്രാളത്തിനിടയില്‍ ബൈക്ക് മറിഞ്ഞ് ഇയാളും നിലത്തുവീണു. ഇവിടെ നിന്ന് എഴുന്നേറ്റ് യുവതിയുടെ അടുത്തേക്ക് ഓടിയെത്തിയപ്പോള്‍ മാല മോഷ്ടിച്ചോടിയതാണെന്നു കരുതി നാട്ടുകാരില്‍ ചിലര്‍ കാമുകനെ കൈവച്ചു. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ചില പൊലീസുകാരും യുവാവിനെ കൈകാര്യം ചെയ്തു.

യുവതിയുടെ അമ്മയും ബന്ധുക്കളും ഇവരുടെ അടുത്തേക്ക് ഓടിയെത്തിയപ്പോഴാണു പലര്‍ക്കും സംഗതി പിടികിട്ടിയത്. പൊലീസ് സ്ഥലത്തെത്തി ഇരുവരെയും സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി. രണ്ടു കൂട്ടരുടെയും ബന്ധുക്കളെ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി പ്രശ്‌നം പറഞ്ഞവസാനിപ്പിച്ച് വൈകിട്ടോടെ അവരവരുടെ വീടുകളിലേക്കു പറഞ്ഞയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button