Kerala

ശബരിമല സ്ത്രീപ്രവേശനം : നിലപാട് വ്യക്തമാക്കി കോടിയേരി

തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശനത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.എം. മുഖപത്രമായ ദേശാഭിമാനില്‍ എഴുതിയ ശബരിമലയും സ്ത്രീപ്രവേശവും; എന്ന ലേഖനത്തിലാണ് കോടിയേരി ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കുന്നു.

സ്ത്രീകളിലെ ജൈവപ്രക്രിയയെ പോരായ്മയായി കാണുന്നത് ശരിയല്ല. സ്ത്രീകള്‍ അയ്യപ്പനെ ദര്‍ശിച്ചാല്‍ മലയിടിഞ്ഞ് വീഴുമെന്ന നിലപാടാണ് പ്രയാറിനും സംസ്ഥാനത്തെ ബി.ജെ.പി. ആര്‍.എസ്.എസ്. നേതാക്കള്‍ക്കുമെന്നും കോടിയേരി പറയുന്നു. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള ഭാഗികമായ വിലക്ക് കേവലം ആചാരവിഷയമായി മാത്രം കാണാനാകില്ലെന്നും ഫ്യൂഡല്‍ വ്യവസ്ഥയെ ആഗ്രഹിക്കുന്നവര്‍ക്കേ സ്ത്രീ വിലക്കിനെ അംഗീകരിക്കാനാകൂ എന്നും ലേഖനത്തില്‍ കോടിയേരി പറയുന്നു.

ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ നിലപാട് സ്ത്രീ വിരുദ്ധമാണ്. സ്ത്രീ പ്രവേശനം എല്‍.ഡി.എഫ്. സര്‍ക്കാരിനെതിരായ അജണ്ടയാക്കി മാറ്റുന്നു. വിഷയത്തില്‍ സന്നിധാനത്ത് പന്തല്‍ കെട്ടി സമരം നടത്തിയത് കോടതി വിലക്ക് ലംഘിച്ചാണെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നിലപാടാണോ കെ.പി.സി.സിക്കും പ്രതിപക്ഷത്തിനുമുള്ളതെന്ന് വ്യക്തമാക്കണം. സ്ത്രീകളുടെ തുല്യപദവി കെ.പി.സി.സി. അംഗീകരിക്കുന്നില്ലേ എന്ന് സുധീരന് വ്യക്തമാക്കണമെന്നും കോടിയേരി ലേഖനത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

സ്ത്രീകളുടെ ആത്മവിശ്വാസം, മനോധൈര്യം, ആത്മാഭിമാനം എന്നിവ ഇല്ലാതാക്കാനുള്ള ഒന്നായി മാസമുറയടക്കമുള്ള വിഷയങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്നത് അവസാനിപ്പിക്കണമെന്നും കോടിയേരി ആവശ്യപ്പെടുന്നു. ഭരണഘടനാ പരമായി വിഷയത്തില്‍ സമാധാനത്തോടെ തീരുമാനമെടുക്കാന്‍ കോടതിക്ക് അവസരം നല്‍കുകയാണ് വേണ്ടതെന്നും അതിന് പകരം ആചാരത്തിന്റെ പേരില്‍ തെറ്റിദ്ധരിപ്പിച്ച് ഭക്തരെ ഇളക്കി വിടുന്നത് ശരിയല്ലെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button