IndiaNews

വിഘടന വാദികൾക്ക് മറുപടിയുമായി രാജ്‌നാഥ്‌ സിങ്

ശ്രീനഗര്‍: കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാവാത്തവര്‍ മനുഷ്യത്വമില്ലാത്തവരാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.സര്‍വകക്ഷി സംഘത്തിലെ ഇടത് അംഗങ്ങളുടെ ചര്‍ച്ചാ ശ്രമങ്ങളോട് വിഘടനവാദികള്‍ മുഖംതിരിച്ച നടപടിയോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.കൂടാതെ കശ്മീരിലെ സമാധാനത്തിന് ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കുകയുണ്ടായി.കശ്മീരില്‍ സമാധാനശ്രമങ്ങളുമായി എത്തിയ സര്‍വകക്ഷി സംഘം മടങ്ങുന്നതിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിലാണ് ആഭ്യന്തരമന്ത്രി വിഘടന വാദികളുടെ നടപടിക്കെതിരെ രംഗത്തെത്തിയത്. എന്നാല്‍ പത്രസമ്മേളനത്തില്‍ സംഘാംഗങ്ങള്‍ക്ക്‌ നേരെ വാതിലടച്ച വിഘടനവാദികളുടെ നടപടിയെ അദ്ദേഹം വിമര്‍ശിച്ചു.നടപടി കശ്മീരിയത്തിനും മനുഷ്യത്വത്തിനും എതിരാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.

കശ്മീര്‍ താഴ്‌വരയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുമായി യോജിച്ച് സാധ്യമായതെല്ലാം കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.കശ്മീര്‍ എന്നും ഇന്ത്യയുടെ ഭാഗമായിരുന്നെന്നും ഇനിയും അങ്ങനെതന്നെ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ തവണ കശ്മീരില്‍ എത്തിയപ്പോള്‍ പെല്ലറ്റ് തോക്കുകള്‍ക്ക് മൂന്ന്‌ മാസത്തിനകം ബദല്‍മാര്‍ഗം കണ്ടെത്തുമെന്ന് പറഞ്ഞിരുന്നു. പറഞ്ഞ സമയത്തിനു മുമ്പു തന്ന വാഗ്ദാനം നിറവേറ്റിയിട്ടുണ്ട്. ഇനിമുതല്‍ പാവ ഷെല്ലുകളാകും കശ്മീരില്‍ ഉപയോഗിക്കുക എന്നും രാജ്‌നാഥ് സിങ് പറയുകയുണ്ടായി.കശ്മീരിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി സര്‍വകക്ഷി സംഘം ഇന്ന് മടങ്ങും. ഇന്നലെയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള മുപ്പതംഗ സംഘം കശ്മീരില്‍ എത്തിയത്. സംഘം മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും പ്രതിപക്ഷ നേതാവ് ഒമര്‍ അബ്ദുള്ളയും ഉള്‍പ്പെടെ കശ്മീരിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായും ചർച്ച നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button