Uncategorized

വിജിലന്‍സ് പിടിമുറുക്കി തുടങ്ങി : മാണിക്കും ബാബുവിനും പിന്നാലെ മുന്‍ യുഡിഎഫ് മന്ത്രിമാരെല്ലാം അപകട സോണില്‍

തിരുവനന്തപുരം: മുന്‍ യു.ഡി.എഫ് സര്‍ക്കാരുമായി ഉണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും തെറിച്ച് ജേക്കബ് തോമസ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അതേ സ്ഥാനത്ത് തന്നെ തിരിച്ചുകയറുമെന്ന് അന്ന് യു.ഡി.എഫ് മന്ത്രിമാര്‍ ആരും തന്നെ കരുതിയിട്ടുണ്ടാകില്ല.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഴിമതിക്കെതിരേ ശക്തമായ നിലപാടെടുത്തതിനെ തുടര്‍ന്ന് തിരസ്‌കരിക്കപ്പെട്ട ജേക്കബ് തോമസിന് എല്‍ഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് കയറ്റം നല്‍കി. ഇതോടെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ അഴിമതിയാരോപണവിധേയരായിരുന്നവര്‍ക്ക് അപായം മണത്തിരുന്നു.

അഴിമതിക്കെതിരെ കര്‍ശന നിലപാടെടുക്കുന്ന ജേക്കബ് തോമസിനെ ഡയറക്ടറാക്കിയത് മാണിയേയും ബാബുവിനേയും ഉമ്മന്‍ ചാണ്ടിയേയും കുടുക്കാനാണ്. ബാര്‍ കോഴ കേസിനു പിന്നാലെ മുന്‍ മന്ത്രി കെ.ബാബുവിനെതിരെ വിജിലന്‍സ് അന്വേണവും റെയ്ഡും നടന്നത് യു.ഡി.എഫിനു തിരിച്ചടിയായി. രാഷ്ട്രീയ പകപോക്കലെന്ന് ഈ റെയ്ഡിനെ വിശേഷിപ്പിക്കുന്നതിന് കാരണവും പിണറായി വിജയനാണ് മുഖ്യമന്ത്രി എന്നതു കൊണ്ട് കൂടിയാണ്. ലാവ്‌ലിനില്‍ പിണറായിയെ കുടുക്കാന്‍ ശ്രമിച്ചതിന് പ്രതികാരം. ബാബുവിന്റെ വീട്ടിലെ റെയ്ഡ് ടി.വിയിലൂടെയാണ് അറിഞ്ഞതെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ ജേക്കബ് തോമസിന്റെ ഓരോ നീക്കവും മുഖ്യമന്ത്രിയുടെ അറിവും സമ്മതത്തോടെയുമാണെന്ന് കോണ്‍ഗ്രസും യുഡിഎഫും തിരിച്ചറിയുകയാണ്.

യുഡിഎഫിന്റെ ബാര്‍ കോഴയും സോളാറും മെത്രാന്‍ കായലും കോഴി, സ്വര്‍ണ കടത്ത് നികുതികളുമടക്കം ഒട്ടേറെ അഴിമതിയാരോപണങ്ങള്‍ വന്നു. ഈ കേസുകളെല്ലാം വരും ദിവസങ്ങളില്‍ ശക്തമാകും. കെ.ബാബുവിനെ ലക്ഷ്യമിടുന്നത് ഉമ്മന്‍ ചാണ്ടിയെക്കൂടി കണ്ടാണ്. യു.ഡി.എഫ്. സര്‍ക്കാരില്‍ മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പം സൂക്ഷിച്ചിരുന്ന മന്ത്രിയാണ് കെ.ബാബു.

ലാവ്‌ലിനില്‍ കുടുക്കിയത് ഉമ്മന്‍ ചാണ്ടിയുടെ കുതന്ത്രമാണെന്ന് പിണറായിയക്ക് അറിയാം. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല പോലും ഒന്നും അറിയില്ലെന്ന് പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ബാബുവിലൂടെ ഉമ്മന്‍ ചാണ്ടിയെ പിണറായി ലക്ഷ്യമിടുന്നുവെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ടിഒ സൂരജ് കേസ് കുത്തിപ്പൊക്കി വലുതാക്കുന്നത് മുസ്സീം ലീഗിലെ പ്രമുഖരെ ലക്ഷ്യമിട്ടാണ്. ലാവ്‌ലിന്‍ അപ്പീല്‍ ഗൂഢാലോചനയില്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം മറ്റൊരു ലീഗ് പ്രമുഖനും പങ്കാളിയായിരുന്നു.
കെ.എം മാണിയും കെ ബാബുവും തന്നെയായിരുന്നു ഏറ്റവും അധികം ആശങ്കപ്പെട്ടിരുന്നത്. സര്‍ക്കാരിന് 200 കോടി രൂപയുടെ നഷ്ടമുണ്ടാക്കി സ്വയം സാമ്പത്തികനേട്ടമുണ്ടാക്കിയെന്ന പരാതിയില്‍ കെ എം മാണിക്കെതിരേ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. അനധികൃത സ്വത്തുസമ്പാദനത്തിന് കെ ബാബുവിനെതിരേ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ബാബുവിന്റെയും മക്കളുടെയും ബിനാമികളുടെയും വീടുകളില്‍ റെയ്ഡ് നടത്തുകയും ചെയ്തിട്ടുണ്ട്.

ആരോഗ്യമന്ത്രിയായിരുന്ന വി എസ് ശിവകുമാര്‍, റവന്യൂ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ്, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന അനൂപ് ജേക്കബ്, പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് ഇങ്ങനെ നീളുന്നു ആ പട്ടിക.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അഴിമതികള്‍ ഓരോന്നായി വിജിലന്‍സ് പൊടിതട്ടിയെടുക്കുകയാണ്. ഇതെല്ലാം ജേക്കബ് തോമസിന്റെ സ്വാഭാവിക നടപടികളെന്ന് പറഞ്ഞ് മുഖ്യമന്ത്രി കൈകഴുകും. എന്നാല്‍ എല്ലാം പ്രതികാര ബുദ്ധിയോടെ പിണറായി ചെയ്യുന്നതാണെന്ന് യുഡിഎഫും കോണ്‍ഗ്രസും തിരിച്ചറിയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button