NewsIndia

പി.എസ്.എല്‍.വിയുടെ ഏറ്റവും സമയദൈര്‍ഘ്യമേറിയ ദൗത്യവുമായി ഐ.എസ്.ആര്‍.ഒ

കാലാവസ്ഥാ-സമുദ്ര പഠനങ്ങള്‍ക്കുള്ള ഉപഗ്രഹമായ സ്കാറ്റ്സാറ്റ്-1-ഉം വഹിച്ചുകൊണ്ടുള്ള പി.എസ്.എല്‍.വിയുടെ ഏറ്റവും സമയദൈര്‍ഘ്യമേറിയ ദൗത്യം ഇന്ന്‍ 9:12-ന് ഐ.എസ്.ആര്‍.ഒ നിര്‍വഹിക്കും. ആന്ധ്രാപ്രദേഷിലെ ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള വിക്ഷേപണതറയില്‍ നിന്നാകും 8 ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ട് 320-ടണ്‍ ഭാരമുള്ള റോക്കറ്റ് കുതിച്ചുയരുക. 2-മണിക്കൂര്‍ 15-മിനിറ്റ് നീണ്ടുനില്‍ക്കുന്ന ഈ ദൗത്യം ഐ.എസ്.ആര്‍.ഓയുടെ ഏറ്റവും സമയദൈര്‍ഘ്യമേറിയ ദൗത്യമാണ്.

730-കിലോമീറ്റര്‍ ഉയരത്തിലുള്ള പോളാര്‍ സണ്‍ സിങ്ക്രനസ് ഓര്‍ബിറ്റില്‍ ആയിരിക്കും സ്കാറ്റ്സാറ്റ്-1-നെ വിക്ഷേപിച്ച് 17-മിനിറ്റുകള്‍ക്ക് ശേഷം എത്തിക്കുക. 371-കിലോഗ്രാമാണ് സ്കാറ്റ്സാറ്റ്-1-ന്‍റെ ഭാരം.

കാലാവസ്ഥാ പ്രവചനം, ചുഴലിക്കാറ്റ് സാധ്യത മനസിലാക്കല്‍, തിരച്ചില്‍ ദൗത്യങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്ന ഓഷ്യന്‍സാറ്റ്-2 സ്കാറ്റെറോമീറ്ററിന്‍റെ തുടര്‍ദൗത്യമായാണ് സ്കാറ്റ്സാറ്റ്-1 വിക്ഷേപിക്കുന്നതെന്ന് ഐ.എസ്.ആര്‍.ഒ പ്രസ്താവനയില്‍ അറിയിച്ചു.

അഞ്ച് വിദേശ ഉപഗ്രഹങ്ങളും, മൂന്ന്‍ ഇന്ത്യന്‍ ഉപഗ്രഹങ്ങളും ഈ ദൗത്യത്തിന്‍റെ ഭാഗമാണ്. അള്‍ജീരിയയില്‍ നിന്നാണ് മൂന്ന്‍ ഉപഗ്രഹങ്ങള്‍ (അല്‍സാറ്റ്-1ബി (103-കി.ഗ്രാം), അല്‍സാറ്റ്-2ബി (117-കി.ഗ്രാം), അല്‍സാറ്റ്-1എന്‍ (7-കി.ഗ്രാം)) ഉള്ളത്. കാനഡയുടെ എന്‍എല്‍എസ്-19 (8-കി.ഗ്രാം) ഉപഗ്രഹവും അമേരിക്കയുടെ പാത്ത്ഫൈന്‍ഡര്‍ (44-കി.ഗ്രാം) ഉപഗ്രഹവും ആണ് മറ്റ് രണ്ട് വിദേശ ഉപഗ്രഹങ്ങള്‍. ഇന്ത്യയുടെ മറ്റ് രണ്ട് ഉപഗ്രഹങ്ങള്‍ ഐഐടി ബോംബെ നിര്‍മ്മിച്ച പ്രഥം (10 കി.ഗ്രാം), പിഇഎസ് യൂണിവേഴ്സിറ്റി, ബംഗളുരു നിര്‍മ്മിച്ച പിസാറ്റ് (5.25 കി.ഗ്രാം) എന്നിവയാണ്.

ഈ 8 ഉപഗ്രഹങ്ങളും 689-കിലോമീറ്റര്‍ ഓര്‍ബിറ്റില്‍ ആകും എത്തിക്കുക. ഇതാദ്യമായാണ് ഐ.എസ്.ആര്‍.ഒ രണ്ട് വ്യത്യസ്ത ഓര്‍ബിറ്റുകളില്‍ ഉപഗ്രഹങ്ങളെ എത്തിക്കുന്ന ദൗത്യം ഏറ്റെടുത്ത് നടത്തുന്നത്. മള്‍ട്ടിപ്പിള്‍ ബേണ്‍ ടെക്നോളജി സങ്കേതമാണ് ഇതിനായി ഐ.എസ്.ആര്‍.ഒ ഉപയോഗിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button