Kerala

മുന്‍ ഭാര്യയുടെ പിതാവിനെ കൊല്ലാന്‍ ശ്രമം; യുവാവും ക്വട്ടേഷന്‍ സംഘവും പിടിയില്‍

മുന്‍ ഭാര്യയുടെ പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെയും ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. വിവാഹബന്ധം വേര്‍പെടുത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുവാവ് മുന്‍ ഭാര്യയുടെ പിതാവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തുകയായിരുന്നു.

ക്വട്ടേഷന്‍ സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ടന്തറ മൊല്ലവീട്ടില്‍ നൗഷാദ് (45), മക്കളായ റസല്‍ (22), ഫസല്‍ (22), ക്വട്ടേഷന്‍ സംഘാംഗങ്ങളായ പുല്ലുവഴി വരിക്കാപ്പിള്ളി സന്തോഷ് (35), പള്ളിപ്രം പള്ളിക്കവലപറമ്പില്‍ ഇപ്പോള്‍ കണ്ടന്തറയില്‍ വാടകയ്ക്കു താമസിക്കുന്ന അജിനാസ് (26), വെങ്ങോല പാലിയത്ത് ഷക്കീര്‍ (24) എന്നിവരാണ് അറസ്റ്റിലായത്.

കേസിലെ രണ്ടാം പ്രതി നൗഷാദിന്റെ മകന്‍ ഫസല്‍ വിവാഹം കഴിച്ചത് സിപിഎം പള്ളിക്കവല ബ്രാഞ്ച് സെക്രട്ടറിയായ ഇബ്രാഹിംകുട്ടിയുടെ മകളെയാണ്. ഒന്നര വര്‍ഷത്തിനു ശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ വിവാഹബന്ധം വേര്‍പെടുത്തി. തുടര്‍ന്ന് ഇരു കുടുംബവും തമ്മില്‍ വഴക്കിലായിരുന്നു. ഇതിനിടെ, പ്ലൈവുഡ് കമ്പനി വ്യവസായിയായ നൗഷാദിനെ ഓഫിസില്‍ കയറി ഒരു സംഘം മര്‍ദിച്ചിരുന്നു. ഇതിനു പിന്നില്‍ ഇബ്രാഹിംകുട്ടിയാണെന്ന ആരോപണവും ഉണ്ടായിരുന്നു. തുടര്‍ന്നാണ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയത്.

ഇബ്രാഹിംകുട്ടിയെയും മക്കളെയും കാറില്‍ പിന്തുടര്‍ന്ന സംഘത്തിന്റെ ശ്രമം കൊലപ്പെടുത്തുക എന്നതായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ഇബ്രാഹിംകുട്ടി നല്‍കിയ പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ അറസ്റ്റിലായത്. വടികള്‍, മുഖംമൂടി, കാര്‍, പ്രത്യേക മൊബൈല്‍ ഫോണും നമ്പറും എല്ലാം പോലീസ് ഇവരില്‍ നിന്നും പിടികൂടിയിട്ടുണ്ട്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button