
കോഴിക്കോട്: രാജ്യത്ത് ആയിരം അഞ്ഞൂറ് നോട്ടുകൾ അസാധുവാക്കിയ സാഹചര്യത്തിൽ അനധികൃതമായി പലിശയ്ക്ക് പണം നല്‍കുന്നവര്‍ പലിശ നിരക്കുകള്‍ വന്‍തോതില്‍ കുറയ്ക്കുന്നു.18 മുതല്‍ 30 ശതമാനംവരെ പലിശ ഈടാക്കിയിരുന്നവരാണ് അഞ്ച് ശതമാനംവരെയായി കുറയ്ക്കാന്‍ തയ്യാറാകുന്നത്.
അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വന്‍തോതില്‍ പണം സൂക്ഷിച്ചിട്ടുള്ള വട്ടിപലിശക്കാര്‍ കുടുങ്ങിയിരിക്കുന്നത് .കള്ളപ്പണമിടപാട് കൂടുതലായി നടന്നിരുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പലരും 30 ശതമാനംവരെ വിലകുറച്ച് വിൽപ്പന നടത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.ഫ്‌ളാറ്റ് നിര്‍മാതാക്കള്‍, ചെറുകിട കമ്പനികള്‍, ചെറിയ കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്കാണ് അനധികൃതമായി, നിയമപ്രകാരമുള്ള രേഖകളൊന്നുമില്ലാതെ പണം കടംകൊടുക്കുന്നത്.500ന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് ഇവര്‍ വ്യാപകമായി ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ പണം പലിശയ്ക്ക് കൊടുക്കുന്നതിനോ, കൊടുത്ത പണം സ്വീകരിക്കുന്നതിനോ കഴിയാത്ത അവസ്ഥയിലാണ്. ഇത്തരമൊരു സാഹചര്യത്തിൽ വട്ടിപലിശക്കാർ പലിശ നിരക്ക് കുത്തനെ കുറക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
Post Your Comments