Kerala

സിപിഎം തീരുമാനം പരിഹാസ്യമാണെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം : നോട്ട് അസാധുവാക്കല്‍ നടപടിയുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്താനുള്ള സിപിഎം തീരുമാനം പരിഹാസ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പുരോഗമന പാര്‍ട്ടി എന്നവകാശപ്പെടുന്ന സിപിഎം എക്കാലവും പരിഷ്‌കരണങ്ങളെ എതിര്‍ത്തതാണ് ചരിത്രം. നോട്ട് അസാധുവാക്കല്‍ നടപടിയെ ഇപ്പോള്‍ എതിര്‍ക്കുന്ന സിപിഎം തെറ്റുതിരുത്തേണ്ട കാലം വിദൂരത്തല്ല. പാവപ്പെട്ടവര്‍ക്ക് റേഷന്‍ നല്‍കാന്‍ പോലും കഴിയാത്ത സര്‍ക്കാരിനാണ് കേരളത്തില്‍ സിപിഎം നേതൃത്വം നല്‍കുന്നത്. കേരളത്തില്‍ ഭരണം പൂര്‍ണമായും സ്തംഭിച്ചു. ഐഎഎസുകാര്‍ക്കുപോലും സമരം നടത്തേണ്ട സാഹചര്യം മറ്റെവിടെയെങ്കിലുമുണ്ടോയെന്നും കുമ്മനം ചോദിച്ചു.

നോട്ട് പിന്‍വലിച്ച നടപടി വന്‍പരാജയമാണെന്നാണ് സിപിഎം വിലയിരുത്തുന്നത്. അതോടൊപ്പം 11 ലക്ഷം കോടി രൂപ കുത്തകകള്‍ക്ക് കേന്ദ്രം വായ്പ നല്‍കാന്‍ പോകുന്നുവെന്നും സിപിഎം കുറ്റപ്പെടുത്തുന്നു. എന്തടിസ്ഥാനത്തിലാണ് ഈ ആക്ഷേപമെന്ന് സിപിഎം വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കിയതിനു ശേഷം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെല്ലാം പാവങ്ങള്‍ക്കും സാധാരണക്കാരനും വേണ്ടിയാണ്. ഗ്രാമങ്ങളില്‍ വൈദ്യുതിയും വെള്ളവും നല്‍കാനുള്ള തീരുമാനം പാവപ്പെട്ടവര്‍ക്കുവേണ്ടിയല്ലെ? ഒന്നരക്കോടി പാവപ്പെട്ട ജനങ്ങള്‍ക്ക് സൗജന്യമായി പാചകവാതക കണക്ഷന്‍ നല്‍കിയതാണോ നരേന്ദ്ര മോദി ചെയ്തകുറ്റം? ബാങ്കുകള്‍ ഇത്രയും കാലം പണക്കാരെ സേവിക്കാനാണ് തീരുമാനിച്ചത്. ഇതിമുതല്‍ പാവപ്പെട്ടവര്‍ക്കായി സേവനം തിരിച്ചുവിടണമെന്ന നിര്‍ദ്ദേശത്തെയാണോ സിപിഎമ്മിന് സഹിക്കാത്തതെന്നും കുമ്മനം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button