KeralaNews

ബൈക്ക് നിർമാണത്തിലേക്ക് ഇനി പെൺകരുത്തുകളും

ബൈക്ക് നിർമാണത്തിലേക്ക് ഇനി മുതൽ പെൺകരുത്തുകളും. ബൈക്ക് നിർമിക്കാനും അറ്റകുറ്റപ്പണികൾ ചെയ്യാനും കളമശേരി ലിറ്റിൽ ഫ്ലവർ എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു വർഷ ഡിപ്ലോമ കോഴ്സിൽ നാലു പെൺകുട്ടികളാണു പരിശീലനം നേടുന്നത്.

അനഘ ട്രീസ, പേൾ ജോസഫ്, ടാനിയ സാബു, റിയാൻ പിൻഹീറോ എന്നിവരാണ് പരിശീലനം നേടുന്നത്. ഏലൂർ സ്വദേശിനിയായ പേളും വൈപ്പിൻ പെരുമ്പിള്ളി സ്വദേശിനിയായ അനഘയും ബികോം ഡിഗ്രിക്കു ശേഷമാണു ഇരുചക്ര വാഹനങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട കോഴ്സ് തിരഞ്ഞെടുത്തത്. പ്ലസ് ടു പഠന ശേഷമാണ് ഏലൂരിൽ നിന്നുള്ള ടാനിയയും മുളവുകാട് സ്വദേശിനിയായ റിയാനും ഇവിടെ എത്തിയത്. നാഷനൽ കൗൺസിൽ ഫോർ വൊക്കേഷനൽ ട്രെയിനിങ്ങിന്റെ കീഴിലുള്ള ഡിപ്ലോമ കോഴ്സിനു യമഹ കമ്പനിയുടെ പിന്തുണയുമുണ്ട്. എൻസിവിടി സർട്ടിഫിക്കറ്റിനു പുറമെ യമഹയുടെ ബ്രൗൺസ് ലെവൽ സർട്ടിഫിക്കറ്റും പരിശീലനം പൂർത്തിയാക്കുന്നവർക്കു ലഭിക്കും.

പരിശീലന കേന്ദ്രം ഒരുക്കിയിരിക്കുന്നത് യമഹയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായിട്ടാണ് . വാഹനങ്ങളും അനുബന്ധ സൗകര്യങ്ങളുമെല്ലാം അവരുടെ വകയാണ്. യമഹയുടെ എല്ലാത്തരം വാഹനങ്ങളുടെയും എൻജിൻ ജോലികൾ ഉൾപ്പെടെ ഇവിടെ പഠിപ്പിക്കും. പഠനത്തോടൊപ്പം ബൈക്ക് ഓടിക്കാനും പരിശീലിക്കുന്നുണ്ട്. ബൈക്ക് ഓടിച്ചു നോക്കിയാൽ മാത്രമേ എന്താണു കുഴപ്പമെന്നു കണ്ടെത്താൻ സാധിക്കുവെന്നു പേളിന്റെ വാക്കുകൾ. കോഴ്സിൽ ചേരുന്നവർക്കു ഫീസ് ഒഴികെയുള്ള മറ്റു ചെലവുകൾ വഹിക്കുന്നതു യമഹ തന്നെയാണ്.

ഏതെങ്കിലും ഡീലർഷിപ്പുകളിൽ പഠന ശേഷം ഒരാഴ്ച പരിശീലനമുണ്ട്. പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്കു യമഹ ജോലി നൽകും. അതുകൊണ്ടു തന്നെ ഭാവി സുരക്ഷിതമാണെന്ന ആത്മവിശ്വാസത്തിലാണു ഈ നാൽവർ സംഘം. 22 പേരുടെ ബാച്ചിൽ ഏറ്റവും മികവു കാട്ടുന്ന വിദ്യാർഥിക്കു സ്വന്തമായി വർക്‌ഷോപ് ആരംഭിക്കാനുള്ള സഹായവും യമഹ നൽകുന്നുണ്ട്. സ്ഥാപനത്തിൽ രണ്ടാമത്തെ ബാച്ചാണ് ഇപ്പോൾ പഠനം നടത്തുന്നത്. പക്ഷെ പെൺകുട്ടികൾ പഠിക്കാനെത്തുന്നത് ആദ്യമായിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button