NewsGulf

പ്രവാസി ക്ഷേമത്തിനു വിവിധ പദ്ധതികളുമായി കേരള സർക്കാർ

മനാമ: പ്രവാസിനിക്ഷേപ ബോര്‍ഡിന് രൂപംനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളുടെ ചെറുതും ഇടത്തരവുമായ നിക്ഷേപങ്ങള്‍ സമാഹരിക്കാനായിയാണ് ഇത്തരം ഒരു നിക്ഷേപ ബോർഡ് രൂപീകരിക്കുന്നത്. ബഹ്‌റിനിൽ മൂന്നുദിവസത്തെ ഔദ്യോഗിക സന്ദര്‍ശത്തിനു എത്തിയ മുഖ്യമന്ത്രിക്ക് അവിടുത്തെ മലയാളിസംഘടനകളെല്ലാം ചേര്‍ന്ന് ഒരു പൗരസ്വീകരണം ഒരുക്കിയിരുന്നു. ഈ സ്വീകരണത്തിനാണ് മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.

നിരവധി പദ്ധതികളാണ് പ്രവാസികളുടെ ക്ഷേമത്തിനും അവരുടെ പുനരധിവാസത്തിനുമായി സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. അധികം വൈകാതെ തന്നെ ഇതില്‍ പലതും യാഥാര്‍ഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസിനിക്ഷേപബോര്‍ഡ് പ്രവാസികളുടെ നിക്ഷേപത്തിന് പൂര്‍ണസുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് രൂപീകരിക്കുന്നത്. ഈ ബോര്‍ഡുവഴി ചെറുകിട-ഇടത്തരം നിക്ഷേപങ്ങൾ സമാഹരിച്ച് വിവിധതൊഴില്‍ സംരംഭങ്ങളിലേക്ക് നല്‍ക്കാനാണ് തീരുമാനം.

ഇപ്പോഴുള്ള കിഫ്ബിക്ക് പുറമെയായിരിക്കും പുതിയ നിക്ഷേപ ബോര്‍ഡ്. പ്രവാസിക്ഷേമം കാര്യക്ഷമമായി നടത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള നോര്‍ക്കയുടെ പ്രവര്‍ത്തനവും പുനഃക്രമീകരിക്കും. ഈ വര്‍ഷംതന്നെ അതിന്റെ ഗുണം പ്രവാസികള്‍ക്ക് തിരിച്ചറിയാനാവുമെന്നും പിണറായി പ്രഖ്യാപിച്ചു. മാത്രമല്ല ചുരുങ്ങിയ ചെലവില്‍ ചികിത്സ നല്‍കാന്‍ എല്ലാ ഗള്‍ഫ് നാടുകളിലും കേരളാ ക്ലിനിക്കുകള്‍ ആരംഭിക്കാനും പ്രൊഫഷണല്‍ വിദ്യാഭ്യാസസൗകര്യം ഉറപ്പാക്കാനായി പ്രത്യേകസ്ഥാപനങ്ങള്‍ തുറക്കാനും ആലോചനയുണ്ട്.

ഗള്‍ഫ് നാടുകളിലെ ചെറിയ വരുമാനക്കാര്‍ക്കായി കേരള പബ്ലിക് സ്‌കൂളുകള്‍ തുടങ്ങുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ബഹ്റൈന്‍ കേരളീയസമാജത്തില്‍ നടന്ന പൗരസ്വീകരണത്തില്‍ വന്‍ ജനാവലിയാണ് പങ്കെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button