Kerala

പീഡിപ്പിക്കപ്പെട്ട വിദ്യാര്‍ഥിനിയോട് മാര്‍പ്പാപ്പ മാപ്പുപറയുമോ എന്ന് ഉറ്റുനോക്കി കേരളം

വയനാട് കൊട്ടിയൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ വൈദികന്‍ ഫാദര്‍ റോബിനെ സഹായിച്ചതുവഴി സഭ ലംഘിച്ചത് വത്തിക്കാന്‍ നിര്‍ദേശങ്ങള്‍. സഭയുടെ നിയന്ത്രണത്തിലുള്ള കൂത്തുപറമ്പിനു സമീപത്തെ ക്രിസ്തുരാജ ആശുപത്രിയിലാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. ഇക്കാര്യങ്ങളെല്ലാം സഭാ നേതൃത്വം രഹസ്യമാക്കി വയ്ക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഫാദര്‍ റോബിന് രക്ഷപെടാനും സഭയിലെ ഉന്നതര്‍ സഹായം ചെയ്തിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ പീഡിപ്പിക്കപ്പെടുന്ന സംഭവത്തില്‍ വൈദികരോട് തെല്ലും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരണമെന്നാണ് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ രൂപതാധ്യക്ഷന്‍മാര്‍ക്കും സന്യാസ സഭകളുടെ മേജര്‍ സുപ്പീരിയര്‍മാര്‍ക്കും നല്‍കിയിട്ടുള്ള നിര്‍ദേശം. ഇത് വത്തിക്കാന്‍ അംഗീകരിച്ച് 2015 നലംബര്‍ ഒന്നിനു പ്രാബല്യത്തില്‍ വരുത്തിയിട്ടുള്ളതാണ്. കുറ്റക്കാരായ വൈദികരെ വൈദികവൃത്തിയില്‍നിന്നും ഒഴിവാക്കണം. വൈദികനെതിരെ ഉന്നയിക്കപ്പെടുന്ന പരാതി പ്രഥമദൃഷ്ട്യാ ശരിയെന്നു ബോധ്യപ്പെട്ടാല്‍ താമസം കൂടാതെ സിവില്‍ അധികാരികളെ അറിയിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. രൂപതാതലത്തില്‍ നടപടികള്‍ എടുക്കാന്‍ ചുമതലപ്പെട്ടവര്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ വിഷയം കൈകാര്യം ചെയ്തില്ലെങ്കില്‍ അവര്‍ക്കെതിരെയും നടപടി ഉണ്ടാകും. പ്രായപൂര്‍ത്തിയാകാത്ത ആളെ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നാല്‍ ഉടന്‍ തന്നെ വിഷയം രൂപതാ സമിതിയുടെ പരിഗണനക്കു വിടണമെന്നും കാലതാമസമില്ലാതെ നടപടി എടുക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. വൈദികനെ സസ്‌പെന്‍ഡ് ചെയ്യുന്നതിന് രൂപതാ അധ്യക്ഷന് അധികാരമുണ്ട്. എന്നാല്‍ വൈദികവൃത്തിയില്‍നിന്നും ഒഴിവാക്കുന്നതില്‍ തീരുമാനം എടുക്കേണ്ടത് മാര്‍പ്പാപ്പയാണ്. വിദേശരാജ്യങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുണ്ടായ പീഡനവുമായി ബന്ധപ്പെട്ട പരാതികളില്‍ നേരത്തെ ബനഡിക്ട് മാര്‍പ്പാപ്പയും പിന്നീട് ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ഇരകളോട് മാപ്പു പറഞ്ഞിരുന്നു. വയനാട് കൊട്ടിയൂര്‍ സംഭവത്തില്‍ ഇരയായ പെണ്‍കുട്ടിയോടും മാര്‍പ്പാപ്പ മാപ്പുപറയുമോ എന്നാണ് കേരളത്തിലെ വിശ്വാസികള്‍ ഉറ്റുനോക്കുന്നത്.

shortlink

Post Your Comments


Back to top button