KeralaNews

കുണ്ടറ പീഡന കേസ് : അറസ്റ്റിലായ മുത്തശ്ശന്‍ വിക്ടര്‍ കുറ്റം സമ്മതിച്ചു; പത്തുവയസുകാരിയെ പീഡനത്തിന് ഇരയാക്കിയത് ഒരു വര്‍ഷം

കൊല്ലം: കുണ്ടറയില്‍ പത്തുവയസ്സുകാരിയെ മുത്തച്ഛന്‍ ഒരു വര്‍ഷമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ്. പ്രതി വിക്ടര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കുട്ടിയെ പീഡിപ്പിക്കുന്നതിനായി മനപ്പൂര്‍വം സാഹചര്യം സൃഷ്ടിച്ചെടുത്തു. കുട്ടിയുടെ അച്ഛന്‍ വീടുവിട്ടതിനുശേഷമാണ് പീഡനം ആരംഭിച്ചതെന്നും പൊലീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുത്തച്ഛനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. പ്രതി കുറ്റം സമ്മതിച്ചതിനാല്‍ നുണപരിശോധനയുടെ ആവശ്യമില്ലെന്നും പൊലീസ് വ്യക്തമാക്കി. വിക്ടറിനെ നാളെ കോടതിയില്‍ ഹാജരാക്കും.
നാലു ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനും കൗണ്‍സിലിങ്ങിനും ശേഷമാണ് പെണ്‍കുട്ടിയുടെ അമ്മയും മൂത്തസഹോദരിയും അന്വേഷണത്തോട് സഹകരിച്ചത്.
മുത്തച്ഛന്‍ പീഡിപ്പിക്കാറുണ്ടായിരുന്നതായി മരിച്ച കുട്ടിയും അമ്മയും തന്നോട് പരാതിപ്പെട്ടിരുന്നുവെന്ന മുത്തശ്ശിയുടെ മൊഴിയും നിര്‍ണായകമായി. മുത്തശ്ശിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.
കഴിഞ്ഞ ജനുവരി 15 നാണ് പത്തുവയസ്സുകാരിയെ വീട്ടിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ തറയില്‍ മുട്ടിനില്‍ക്കുന്ന രീതിയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടി നിരന്തരമായി ലൈംഗിക ചൂഷണത്തിന് ഇരയായെന്നു വ്യക്തമായിരുന്നു. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്കു കാരണമെന്നു കുട്ടിയുടെ മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെടുത്ത കുറിപ്പില്‍ എഴുതിയിരുന്നു.
വീട്ടില്‍ സമാധാനമില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും കുറിപ്പില്‍ പറയുന്നു. മരിക്കുന്നതില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്നു വ്യക്തമാക്കുന്ന കുറിപ്പ് പഴയ ലിപിയിലാണ് എഴുതിയിരുന്നത്. തീയതിയും ഒപ്പും സഹിതമാണ് കുറിപ്പ്. ആത്മഹത്യക്കുറിപ്പിലുള്ളത് കുട്ടിയുടെ കൈപ്പട തന്നെയാണെന്ന് വെളിപ്പെടുത്തുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് ആരെങ്കിലും കുട്ടിയെക്കൊണ്ട് നിര്‍ബന്ധിച്ച് എഴുതിച്ചതാണോ എന്നു പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button