KeralaNews

അന്യന്റെ സ്വകാര്യതക്കുമേലുള്ള കടന്നു കയറ്റമായി മാധ്യമപ്രവർത്തനം അധപതിക്കുമ്പോൾ; ഇവിടെ ആരാണ് ശരിയും തെറ്റും കണ്ടെത്തുന്നതെന്നും ആര് ആരെയാണ് കുറ്റപ്പെടുത്തുന്നതെന്നും തിരിച്ചറിയുമ്പോൾ നമ്മുടെ മനസ്സിൽ തെളിയുന്നത് വരച്ചു കാട്ടുന്ന അഞ്ചു പാർവതി പ്രഭീഷിന്റെ ലേഖനം

നിഷ്പക്ഷമായ ഇടപെടലുകളിലൂടെയും സത്യസന്ധമായ വാര്‍ത്തകളിലൂടെയും സമൂഹത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ക്കു തിരികൊളുത്തിയ ഒരു മാധ്യമസംസ്കാരം നമുക്കുണ്ടായിരുന്നു.ഇന്ന് അന്യന്‍റെ സ്വകാര്യതകള്‍ക്കു മേലുള്ള കടന്നുകയറ്റമായി പത്രധര്‍മ്മം അഥവാ മാധ്യമധര്‍മ്മം അധപതിച്ചപ്പോള്‍ ഇല്ലാതായത് “മാധ്യമങ്ങൾ. ജനാധിപത്യത്തിന്റ ‘കാവൽനായ്ക്കൾ’” എന്ന വിശേഷണമായിരുന്നു. നേരിന്റെ വഴിയില്‍ നടന്നിരുന്ന മാധ്യമങ്ങള്‍ക്ക് ഇന്ന് വേണ്ടത് കുത്തഴിഞ്ഞ മസാലക്കഥകളും അതുവഴിയുള്ള റേറ്റിങ്ങും മാത്രമാണ്.ഇന്നലെ മംഗളം ചാനല്‍ പുറത്തുവിട്ട ഒരു ഓഡിയോ ടേപ്പും അതുമായി അനുബന്ധിച്ചുവന്ന വാര്‍ത്തയും കണ്ടു കേരളം ഒന്നടങ്കം തരിച്ചു നിന്നപ്പോള്‍ യഥാര്‍ത്ഥത്തില്‍ ചോദ്യം ചെയ്യപ്പെട്ടത് ഒരു ജനസേവകന്റെ ധാര്‍മികതയായിരുന്നില്ല മറിച്ച് ഒരു ചാനലിന്റെ അഥവാ മാധ്യമത്തിന്റെ ധാര്‍മികതയായിരുന്നു.ഇതാണോ മാധ്യമധര്‍മ്മം ? എഴുപത്തൊന്നു വയസ്സുള്ള ഒരു ജനസേവകന്റെ തികച്ചും സ്വകാര്യമായ രതിസംഭാഷണത്തെ നമ്മുടെ സ്വീകരണമുറിയില്‍ യാതൊരുവിധ ഔചിത്യവുമില്ലാതെ വിളമ്പിയ ആ മാധ്യമസംസ്കാരത്തെ എന്ത് പേരിട്ടാണ്‌ വിളിക്കേണ്ടത് ??ഇതല്ലേ മാധ്യമവ്യഭിചാരം ?? വാർത്തകൾ കടന്നുവരുന്ന അരിപ്പകളെകുറിച്ച് നോം ചോംസ്‌കി മുൻപ് രേഖപ്പെടുത്തിയിട്ടുണ്ട്. മാധ്യമ മുതലാളിമാരുടെ മൂലധന – രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ചു മാത്രം വാർത്തകൾ നിർമ്മിക്കാൻ തുടങ്ങിയതോടെ തറപറ്റി പോയത് മാധ്യമധാര്‍മികതയും നിഷ്പക്ഷവാര്‍ത്തകളുമായിരുന്നു ..
മാധ്യമ വ്യഭിചാരം പത്രങ്ങളും ചാനലുകളും ആഘോഷമാക്കി തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല.രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കും കുതിരക്കച്ചവടത്തിനും വേണ്ടി മാധ്യമങ്ങളെ രാഷ്ട്രീയക്കാര്‍ വിലയ്ക്കെടുത്തു തുടങ്ങിയപ്പോള്‍ തുടങ്ങി മാധ്യമ ധര്‍മത്തിന്റെ അപചയം.മറിയം റഷീദയെന്ന മാലദ്വീപ് യുവതിയെ പ്രതി ചാരക്കേസ് കെട്ടിച്ചമച്ച നമ്മുടെ പത്രങ്ങള്‍ ഇന്ന് മംഗളം ചാനലിന്റെ ധാര്‍മികതയെ പറ്റി രോഷം കൊള്ളുന്നത്‌ കാണുമ്പോള്‍ വല്ലാത്ത ലജ്ജ തോന്നുന്നു . കിടപ്പറയിലെ ട്യൂണ മത്സ്യമാണ് മറിയം റഷീദ’യെന്നു ഉറക്കെ വിളിച്ചുപറഞ്ഞ ആ പത്രത്തിന് മംഗളത്തിനെതിരെ എങ്ങനെ പ്രതികരിക്കാനാവും??ചാരക്കേസ് മുന്‍നിറുത്തി എഴുതിപ്പിടിപ്പിച്ച അപസര്‍പ്പകക്കഥകള്‍ വഴി ജീവിതം തുലഞ്ഞുപോയ രണ്ടു ശാസ്ത്രഞ്ജര്‍ നമുക്ക് മുന്നിലുള്ളപ്പോള്‍ ഒരു മന്ത്രിയുടെ രാജിയ്ക്ക് എന്ത് പ്രസക്തി ?? മാതാഹരിയുടെ മാലി വെര്‍ഷനുകളായി ഒരു മറിയം റഷീദയും ഒരു ഫൗസിയ ഹസ്സനും അന്നത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ചപ്പോള്‍ മാധ്യമധര്‍മ്മം അവരെനോക്കി പല്ലിളിക്കുകയിരുന്നു. ലീഡര്‍ എന്ന മൂന്നക്ഷരത്തില്‍ എല്ലാ വിശേഷണങ്ങളുമടങ്ങുന്ന കെ. കരുണാകരന്‍ എന്ന ജനസേവകന്‍ ഒരുപിടി ചാരമായി എരിഞ്ഞടങ്ങിയെങ്കിലും ചാരമായി പറന്നു പോയ ആ ചാരക്കഥയെ അത്രപെട്ടെന്നു മറക്കാന്‍ മലയാളികള്‍ക്ക് കഴിയില്ല തന്നെ .

ശശികുമാറിനെയും നമ്പി നാരായണനെയും പോലുള്ള മുതിര്‍ന്ന ശാസ്ത്രജ്ഞരെ അപമാനത്തിന്റെ പടുകുഴിയിലേക്കു തള്ളിയിട്ട കേസില്‍ സ്ഥാനം പോയൊരു മുഖ്യമന്ത്രിയുമുണ്ടായിരുന്നു കേരളത്തിന്.അതായിരുന്നു ലീഡര്‍!! തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ അണ്ടര്‍ഗ്രൗണ്ടിലെ സെമി ബാര്‍ എന്നു വിളിക്കാവുന്ന മാധ്യമ സങ്കേതത്തില്‍നിന്ന് ഉരുത്തിരിഞ്ഞ ഒന്നാന്തരം തിരക്കഥയായിരുന്നു അന്നത്തെ ചാരക്കേസ് .അതിന്‍റെ ചുവടുപിടിച്ചു കൊണ്ട് ലീഡറിന്റെ രക്തത്തിനായി ദാഹിച്ചവര്‍ തന്നെയാണ് ഇന്ന് ശശീന്ദ്രന്‍ എന്ന രാഷ്ട്രീയക്കാരന് വേണ്ടി വാദിക്കുന്നതും… അന്ന് കെ.കരുണാകരന്റെ രക്തത്തിന് വേണ്ടി മുറവിളി കുട്ടിയവർ പിന്നീടു സ്വന്തം കസേര രക്ഷിക്കാൻ ഉള്ള തത്രപ്പാടിൽ നെട്ടോട്ടമോടിയ കാഴ്ചയ്ക്കും കേരളം സാക്ഷിയായി സി.ബി.ഐയും രാജ്യത്തെ പരമോന്നത് കോടതിയും ചാരപ്രവര്‍ത്തനം കണ്ടെത്തിയില്ലെങ്കിലും കോട്ടയം പുഷ്പനാഥിനെയൊക്കെ വെല്ലുന്ന രീതിയില്‍ ചാരപ്രവര്‍ത്തനം കണ്ടെത്തിയ ദീപിക പത്രം അവര്‍ വേട്ടയാടിയവര്‍ക്കുവേണ്ടി എന്തു ചെയ്‌തു എന്നുള്ള ചോദ്യം ചോദ്യമായിത്തന്നെ ഇന്നും അവശേഷിക്കുന്നു . വാര്‍ത്തക്കഥകളെപ്പറ്റിയും അത് നിരപരാധികളില്‍ ഉണ്ടാക്കുന്ന ആഘാതങ്ങളെപ്പറ്റിയും ബോധവാന്മാരേകണ്ട ധര്‍മ്മം പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും ഇല്ലല്ലോ അല്ലേ??

ഇവിടെ ഇതിനുമുമ്പും രതിയുടെ മസാലക്കൂട്ടില്‍ പൊരിച്ചെടുത്ത എരിവും പുളിയും കൂടിയ വാര്‍ത്താ വിഭവങ്ങള്‍ ചൂടോടെ വിളമ്പിയിട്ടുണ്ട് മുന്‍കിട ചാനലുകളും പത്രങ്ങളും .നിങ്ങള്‍ തുടങ്ങിവച്ച ആ പാതയിലൂടെ ഇപ്പോള്‍ ഒരുപടി മുന്നില്‍ മംഗളം ചാനല്‍ എത്തിയെന്ന മാറ്റം മാത്രമേയുള്ളൂ . ഐസ്ക്രീം തണുപ്പില്‍ അലിഞ്ഞില്ലാതാകുന്ന ഒരു ജനനേതാവിന്റെ ലൈംഗികക്കഥകള്‍ കേരളം കേട്ടത് ഇന്ത്യാവിഷന്‍ എന്ന ന്യൂസ് ചാനലിലൂടെയായിരുന്നു . 2004ഒക്‌ടോബര്‍ 28ന് വൈകിട്ട് അഞ്ച് മണിക്കുള്ള ബുള്ളറ്റിനിലാണ് റജീനയുടെ വിവാദമായ വെളിപ്പെടുത്തലുകള്‍ ഇന്ത്യാവിഷന്‍ ചാനലില്‍ വരുന്നത്. കോഴിക്കോട്ടെ റിപ്പോര്‍ട്ടര്‍ എം.പി ബഷീറാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഏഷ്യാനെറ്റിന്റെ സ്റ്റുഡിയോയില്‍ വെച്ചാണ് റജീനയുടെ വെളിപ്പെടുത്തലുണ്ടായത്. റജീന സംസാരിച്ചുകൊണ്ടിരിക്കെ ആദ്യ കാസറ്റുമായി ബഷീര്‍ ഇന്ത്യാവിഷന്‍ ഓഫീസിലേക്ക് പോയി. അപ്പോള്‍ ഇന്ത്യാവിഷനില്‍ അഞ്ച് മണിയുടെ വാര്‍ത്ത തുടങ്ങാറായിരുന്നു. അങ്ങനെ റജീനയുടെ പതിനാല് മിനിറ്റ് നീളുന്ന വിവാദമായ വെളിപ്പെടുത്തല്‍ ഇന്ത്യാവിഷന്റെ അഞ്ച് മണിക്കുള്ള വാര്‍ത്തയില്‍ വന്നു. – വാര്‍ത്ത പുറത്ത് വന്നതോടെ കേരള രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടായി. മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീര്‍ ചെയര്‍മാനായ ചാനലിലാണ് സ്വന്തം പാര്‍ട്ടി നേതാവിനെതിരെ വെളിപ്പെടുത്തല്‍ വന്നതെന്ന കാര്യവും ശ്രദ്ധേയമായിരുന്നു. കേരള ഹൈക്കോടതിയിലെ ചില ജഡ്ജിമാർക്ക് കൈക്കൂലി കൊടുത്താണ് ഐസ്ക്രീം കേസിനെ തേച്ചുമാച്ചു കളയാൻ ശ്രമമുണ്ടായതെന്ന് വ്യക്തമാക്കുന്ന ഒളിക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെ ഇന്ത്യാവിഷൻ എന്ന ന്യൂസ് ചാനൽ രംഗത്തു വന്നതോടെ ഈ കേസ് വീണ്ടും കേരളത്തിലെ രാഷ്ട്രീയ, മാധ്യമ രംഗത്ത് ചൂടു പിടിച്ച ചർച്ചകൾക്ക് കാരണമായതും ഇതേ മാധ്യമപാപ്പരത്തതിന്റെ മറ്റൊരു മുഖം !!

മുന്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിലിന്റെ കിടപ്പറ ദൃശ്യങ്ങള്‍ യാതൊരുവിധ ഉളുപ്പുമില്ലാതെ ജനസമക്ഷം മുന്നിലെത്തിച്ച മാതൃഭൂമി ന്യൂസിന് മംഗളം പത്രത്തിന്റെ ധാര്‍മികതയെ ചോദ്യം ചെയ്യാന്‍ യാതൊരുവിധ അവകാശവും ഇല്ല തന്നെ . സാധാരണയായി ഇത്തരം രംഗങ്ങള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ ദൃശ്യം അവ്യക്തമാക്കിയാണ് കാണിക്കാറുള്ളത്. എന്നാല്‍ മാതൃഭൂമിയും റിപോര്‍ട്ടര്‍ ടി.വിയും വ്യക്തമായിത്തന്നെ ദൃശ്യം കാണിച്ചു. സ്ഥാപനത്തിനുള്ളില്‍ നിന്നുതന്നെ വിമര്‍ശനവും എതിര്‍പ്പും ഉയര്‍ന്നതോടെയാണ് രംഗം ‘മാസ്‌ക്’ ചെയ്യാന്‍ അവര്‍ തയ്യാറായത്. പിറ്റേന്നു പല ദിനപത്രങ്ങളും ഈ വീഡിയോ ചിത്രം പ്രസിദ്ധീകരിച്ചു. പ്രധാന തലക്കെട്ടിനൊപ്പം ഈ ചിത്രവുമായി പുറത്തിറങ്ങിയ പത്രങ്ങള്‍ വായനക്കാരെ ഞെട്ടിക്കുകയും ചെയ്തു . മംഗളം ചാനലിനെതിരെ കേസെടുക്കണമെന്നാണ് മാതൃഭൂമി വാരികയുടെ കോപ്പി എഡിറ്ററായ മനില സി. മോഹന്‍ പറയുന്നത്.അങ്ങനെയെങ്കില്‍ അന്ന് സ്വന്തം ന്യൂസ് ചാനലായ മാതൃഭൂമി യാതൊരു ഉളുപ്പുമില്ലാതെ പുറത്തുവിട്ട ആ ലൈംഗികവേഴ്ചക്ലിപ്പുകള്‍ക്കെതിരെയും കേസെടുക്കണ്ടേ മനിലേ?? വാര്‍ത്താവതരണമല്ലല്ലോ അതും… അശ്ലീലച്ചിരിയോടെ നടത്തിയ ക്രിമിനല്‍ ആക്റ്റിവിറ്റിയല്ലേ അതും !!! സരിതയെന്ന സ്ത്രീയുടെ പാവാടചരടില്‍ ചുറ്റിപറ്റി നിന്നുകൊണ്ട് എരിവും പുളിയും നിറഞ്ഞ കഥകളുടെ പിന്നാമ്പുറക്കാഴ്ചകളിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോയത് മറ്റാരുമല്ല .പത്രധര്‍മ്മത്തെ ക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ മുതലാളി നികേഷ് കുമാറായിരുന്നു..അബ്ദുള്ളക്കുട്ടിയുടെ രഹസ്യവേഴ്ചകളെ പൊടിപ്പും തൊങ്ങലും സമാസമം ചാലിച്ചുവിളമ്പിയ കൈരളിക്കുണ്ടോ ഈ ധാര്‍മികത ??സരിതയുടെ സിഡിക്ക് വേണ്ടി കോയമ്പത്തൂര്‍ വരെ വണ്ടിയോടിച്ചു തളര്‍ന്ന മാധ്യമസിങ്കങ്ങളാണ് ഇന്ന് മംഗളത്തിനെതിരെ വാളോങ്ങുന്നത്‌…

.ഇന്ന് ശശീന്ദ്രന്‍ എന്ന ജനസേവകന്റെ വ്യക്തിസ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും വേണ്ടി അലമുറയിടുന്ന ധീര സഖാക്കളോട് ഒന്ന് ചോദിക്കട്ടെ –ഇതേ വ്യക്തിസ്വതന്ത്ര്യവും മൌലികാവകാശവും രാജ് മോഹന്‍ ഉണ്ണിത്താനും ഉണ്ടായിരുന്നില്ലേ ??അന്ന് രാജ്മോഹന്‍ ഉണ്ണിത്താന്റെ അപഥസഞ്ചാരത്തിന്റെ ദൃശ്യക്കാഴ്ച കാണിക്കാന്‍ മത്സരിച്ച കൈരളിയും റിപ്പോര്‍ട്ടറും ഒക്കെ എന്തേ ഉഭയകക്ഷി താല്പര്യത്തോടെയുള്ള ഉണ്ണിത്താന്റെ ലൈംഗികബന്ധത്തിന് പച്ചക്കൊടി കാണിച്ചില്ല ??ഇന്ന് ശശീന്ദ്രന്‍റെ രതി സംഭാഷണത്തിനു ഉഭയകക്ഷി താല്പര്യത്തിന്റെ പച്ചക്കൊടി കാണിക്കുന്ന സഖാക്കള്‍ എന്തിനു ഉണ്ണിത്താനെ വളഞ്ഞുവച്ച് അപമാനിച്ചു ??അന്ന് നിങ്ങളുടെ വാദങ്ങളില്‍ ജനനേതാക്കള്‍ മൂല്യബോധം കാത്തുസൂക്ഷിക്കേണ്ടവരായിരുന്നു അല്ലേ??അങ്ങനെയെങ്കില്‍ ശശീന്ദ്രന്‍ എന്ന ഈ മുതിര്‍ന്ന ജനനായകനും മൂല്യബോധം കാത്തുസൂക്ഷിക്കേണ്ടവനല്ലേ??മന്ത്രിക്കെന്താ വിഷയസുഖങ്ങള്‍ നിഷിദ്ധമോയെന്നു ഇപ്പോള്‍ നിങ്ങള്‍ സഖാക്കള്‍ ഉറക്കെയുറക്കെ ചോദിക്കുന്നുണ്ടല്ലോ??അപ്പോള്‍ അന്ന് കുഞ്ഞാലിക്കുട്ടിക്കും അബ്ദുള്ളക്കുട്ടിക്കും വിഷയസുഖങ്ങള്‍ പാടില്ലായിരുന്നുവോ ?? മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണ്‍ ഒരു നടിയുടെ വീട്ടില്‍ പോയി കരിക്കു കുടിച്ചപ്പോള്‍ അതില്‍ അശ്ലീലം കണ്ടെത്തി അശ്ലീലത്തോടെ കാര്‍ട്ടൂണ്‍ വരയ്ക്കുകയും തിരഞ്ഞെടുപ്പു പ്രചരണത്തിന് വരെ അത് ആയുധമാക്കുകയും ചെയ്തവര്‍ എന്തുകൊണ്ട് അശ്ലീലഭാഷണം നിറഞ്ഞ ഈ ഓഡിയോ ക്ലിപ്പിനെ വെറുതെ വിടുന്നു ???ഉമ്മന്‍ചാണ്ടിയെന്ന മുതിര്‍ന്ന നേതാവിന്‍റെ പ്രായം പോലും ഗൗനിക്കാതെ അശ്ലീലതയുടെ കഥകള്‍ മെനഞ്ഞവര്‍ക്ക് ഇന്ന് ശശീന്ദ്രന്‍ എന്ന വ്യക്തിയുടെ പ്രായത്തെക്കുറിച്ചോര്‍ത്തു വ്യാകുലത !!

.
മംഗളം ചാനല്‍ നടത്തിയ അരങ്ങേറ്റം ഒരു രീതിയിലും ന്യായീകരിക്കത്തക്ക മാധ്യമസംസ്കാരം അല്ല തന്നെ . “കൊച്ചുകുട്ടികളെ ദയവായി ഈ ടെലിവിഷൻ സ്ക്രീനിൽ നിന്ന് മറ്റേണ്ടി വരും. ഇനിയും ഞങ്ങൾക്ക് ഇതുപോലുള്ള ഓഡിയോ ക്ലിപ്പുകൾ ഇവിടെ അവതരിപ്പിക്കേണ്ടിവരും “. ഇങ്ങനെ ഒരു വാർത്താ അവതാരികയെക്കൊണ്ട് പറയിച്ചത് പാപ്പരാസി ജേർണലിസത്തിന്റെ അളിഞ്ഞ ലാഭക്കൊതി മാത്രമാണ് . ഒരാൾ മറ്റൊരാളോട് പറയുന്ന അങ്ങേയറ്റം സ്വകാര്യമായ സംഭാഷണങ്ങൾ യാതൊരു ഉളുപ്പുമില്ലാതെ അതേപടി തട്ടിൽ കയറ്റി, കയ്യടി നേടിയതിനെ എങ്ങനെ മാധ്യമപ്രവര്‍ത്തനം എന്ന് വിളിക്കാന്‍ കഴിയും ??. ഒരിക്കൽപോലും മറുതലയ്ക്കൽ ഉള്ള അശരീരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ . ‘അഭയം ചോദിച്ചെത്തിയ സ്ത്രീ’ എന്ന് ഒഴുക്കൻ മട്ടിൽ അവതരിപ്പിച്ച രീതി ഉണ്ടല്ലോ അതൊരു മൂന്നാം കിട സിനിമയുടെ തിരക്കഥ പോലെയായി പോയി .അഭയം ചോദിച്ചെത്തിയ സ്ത്രീയെ ബ്ളാക്ക് മെയിൽ ചെയ്യുന്ന ഒന്നും ആ സംഭാഷണത്തിലില്ല തന്നെ .പകരം ഒറ്റക്കേൾവിയിൽ തോന്നുക ഉഭയസമ്മതപ്രകാരമുള്ള ലൈംഗികതയെന്നു തന്നെയാണ് .ഇവിടെയാണ്‌ മംഗളം ചാനലിനു തെറ്റി പോയത് .കേരള രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന തരത്തിലുള്ള ബോംബൊന്നും ആ ഓഡിയോ ക്ളിപ്പിങ്ങില്‍ ഇല്ലായിരുന്നു .ക്ലിപ്പിങ്ങുകള്‍ കണ്ടു കണ്ണഞ്ചിപോയ മലയാളി സമൂഹത്തിനു ഇതൊരു നനഞ്ഞ പടക്കമായെ തോന്നിയുള്ളൂ എന്നതാണ് വാസ്തവം !!!പ്രതിപക്ഷത്തില്‍ നിന്നും രമേശ്‌ ചെന്നിത്തലയൊഴിച്ചു ആരും തന്നെ ഈ വാര്‍ത്തയ്ക്കു വലിയ പ്രാധാന്യം നല്കിയുമില്ല. തങ്ങളുടെ കഴിഞ്ഞ ഭരണകാലത്ത് സരിതയുടെ ഫോണ്‍കോളുകള്‍ കേട്ട് തഴമ്പിച്ച പല കാതുകള്‍ക്കും ഇതൊരു വാര്‍ത്തയെ അല്ലായിരുന്നു …പിന്നെ ബി ജെ പിയുടെ ഭാഗത്തുനിന്നും ഇത്തരം നാറിയ വിഷയത്തെപ്പറ്റി പ്രതികരണമേ ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ് .ഉത്തരേന്ത്യയില്‍ ഫോക്കസ് ചെയ്ത ക്യാമറക്കണ്ണുകള്‍ ഇനിയെങ്കിലും ഒന്ന് മനസ്സിലാക്കുക –തക്കാളി ജ്യൂസും ഉത്തരേന്ത്യയിലെ ബലാത്സംഗങ്ങളും വാര്‍ത്തയാക്കുന്ന,മോഡി വിരുദ്ധ വാര്‍ത്തകളെ ചൂടോടെ വിളമ്പുന്ന ചാനല്‍ തമ്പുരാക്കന്മാരെ,വേണമെങ്കില്‍ ഈ നാറിയ ഓഡിയോ ക്ലിപ്പിന്റെ പിന്നാലെ പായാമായിരുന്നു ഇവിടുത്തെ ബി ജെ പി നേതൃത്വത്തിന് ..പക്ഷേ അവര്‍ കാട്ടിയ ആ ജനാധിപത്യ മര്യാദ ഉണ്ടല്ലോ അത് നിങ്ങള്‍ക്ക് മനസ്സിലാവണമെങ്കില്‍ ആദ്യം മനസ്സില്‍ നിന്നും കഴുകി കളയേണ്ടത്‌ മോഡി വിരോധമാണ് …

ധാർമ്മികത മുന്നിൽ കണ്ട് രാജിവച്ച മന്ത്രിയെയും പിന്തുണയ്ക്കാനാവില്ല.സ്ത്രീസുരക്ഷയ്ക്ക് വേണ്ടി അങ്ങ് നാഴികയ്ക്ക് നാല്‍പതു വട്ടം മുറവിളി കൂട്ടുമ്പോഴും സ്വന്തം കുടുംബത്തെ മറന്നുക്കൊണ്ട് അന്യസ്ത്രീയോടു ഈ രീതിയില്‍ കൊഞ്ചിക്കുഴയുന്ന അങ്ങില്‍ നിന്നും എന്ത് സുരക്ഷിതത്വം ഞങ്ങള്‍ക്ക് പ്രതീക്ഷിക്കാന്‍ കഴിയും ?? രാജി വയ്ക്കുക ആയിരുന്നില്ല അതിനുള്ള പ്രതിവിധി. മംഗളം പുറത്തുവിട്ട സംഭാഷണങ്ങൾ തന്റേതല്ലെന്ന് പറയാന്‍ എന്തുക്കൊണ്ട് അദേഹത്തിന് കഴിയുന്നില്ല ??ആ മൗനം കാണിക്കുന്നത് ഇനിയും പുറത്തു വരാന്‍ സാധ്യതയുള്ള എന്തൊക്കെയോ ചിലതിനെ അദ്ദേഹം ഭയക്കുന്നുവെന്നല്ലേ?? കേട്ടപാതി കേൾക്കാത്ത പാതി രാജിവച്ചു പോവുകയും ചെയ്തതില്‍ എന്ത് ധാർമ്മികതയാണുള്ളത്? താങ്കൾക്ക് ധാർമ്മികതയുണ്ടെങ്കിൽ രാജിവയ്ക്കുന്നതിനു പകരം ആ ചാനലിനെ വെല്ലുവിളിക്കണമായിരുന്നു. തെളിവ് ഹാജരാക്കാൻ ആവശ്യപ്പെടണമായിരുന്നു. ഈ വാർത്തയുടെ ഉറവിടത്തെക്കുറിച്ച് സ്വന്തം നിലയ്ക്കും പാർട്ടി തലത്തിലും അന്വേഷിക്കാൻ ആവശ്യപ്പെടണമായിരുന്നു.അതിനു പകരം ഇതെല്ലം ശരിവയ്ക്കുന്ന തരത്തിൽ താങ്കൾ രാജി വച്ച് സുദീർഘമായ രാഷ്ട്രീയ ജീവീതത്തിനു കളങ്കം ഉണ്ടാക്കിയിരിക്കുന്നു. പൊതു പ്രവർത്തകനും മനുഷ്യനാണ്. മനുഷ്യ സഹജമായ വികാരങ്ങളും വിചാരങ്ങളും അയാൾക്കുമുണ്ടാവും. അത് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന കൊടുക്കുന്നുമുണ്ട്. എന്നാൽ സ്വകാര്യതയിലേക്ക് കടന്നുകയറി അതിനെ തെരുവിൽ വലിച്ചിഴക്കുകയും അത് കേട്ട് പഞ്ചപുച്ഛമടക്കി പായും ചുരുട്ടി തോറ്റു പിൻവാങ്ങുകയും ചെയ്യുന്നത് പ്രബുദ്ധർ എന്നവകാശപ്പെടുന്ന നമ്മുടെ സമൂഹത്തിനെ പ്രതിനിധാനം ചെയ്യുന്ന കൂട്ടർക്ക് ചേർന്നതല്ല..

കേസരി’ ദിനപ്പത്രത്തിലെ കേസരി എ ബാലകൃഷ്ണപിള്ളയും ‘മാതൃഭൂമി’യിലെ കെ. പി. കേശവമേനോനും ‘മലയാള മനോരമ’യിലെ കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയും‘ദീപിക’യിലെ കരിവേലില്‍ കെ, എം, ജോസഫും ‘തൊഴിലാളി’യിലെ വടക്കനച്ചനും ഒക്കെ ധീരമായി പ്രവര്‍ത്തിച്ച് കേരളത്തിലെ ജനമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ മലയാള പത്രപ്രവര്‍ത്തനശൈലി അങ്ങേയറ്റം മലീമസമായ ഒരവസ്ഥയില്‍ , മഞ്ഞയിൽ നിന്നും നീലയിലേക്കുള്ള പാതയില്‍ . പ്രബുദ്ധതയുള്ള മലയാളിയെയും കാത്ത് ഇനിയും ഒരുപാട് മുത്തുച്ചിപ്പിക്കഥകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട് .ഒരു വാര്‍ത്ത പോലും തമസ്കരിക്കപ്പെട്ടു പോകാതെ വാര്‍ത്തകള്‍ കണ്ടെത്തുക, അവ ചിത്രങ്ങളോടും കൃത്യമായ വിവരണങ്ങളോടും കൂടി ശേഖരിക്കുക വിതരണം ചെയ്യുക അത് എഡിറ്റു ചെയ്യുക സത്യസന്ധമായി പ്രസിദ്ധീകരിക്കുക അത് ജന മനസ്സുകളില്‍ എത്തിക്കുക ഇത്രയുമാണ് അല്ലെങ്കില്‍ ആയിരിക്കണം പത്രപ്രവര്‍ത്തനം. വാര്‍ത്തകള്‍ സൃഷ്ടിക്കല്‍ അല്ല മാധ്യമ ധര്‍മ്മം .മറിച്ച് വസ്തുനിഷ്ടമായ വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുകയെന്നതാണ് … അപ്രധാനവാര്‍ത്തകള്‍ക്ക് അനാവശ്യഹൈപ് കൊടുത്തു അവതരിപ്പിക്കുന്ന ഈ പ്രവണത മാധ്യമങ്ങള്‍ എന്നവസാനിപ്പിക്കുന്നുവോ അന്നേ മാധ്യമധര്‍മ്മം അവകാശപ്പെടാന്‍ മാധ്യമസമൂഹത്തിനു കഴിയൂ.അതുപോലെതന്നെ നമ്മളും ഇത്തരം മഞ്ഞപത്ര നിലവാരമുള്ള വാര്‍ത്തകള്‍ക്ക്കണ്ണും കാതും നല്കാതിരുന്നാല്‍ ഈ പ്രവണത താനേ മാറിക്കൊള്ളും

shortlink

Related Articles

Post Your Comments

Related Articles


Back to top button