KeralaNews

എ.കെ. ശശീന്ദ്രനെ ‘തേന്‍ കെണി’യില്‍ കുടുക്കിയ മംഗളം ജീവനക്കാരിയുടെ വിവരങ്ങള്‍ പുറത്ത് വിട്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

തിരുവനന്തപുരം•മുന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെ ‘ഹണി ടാപ്പില്‍’ കുടുക്കിയ മംഗളം ജീവനക്കാരിയായ കണിയാപുരത്തുകാരിയുടെ വിവരങ്ങള്‍ പുറത്തുവിട്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി.എസ് ശ്യാംലാല്‍. മന്ത്രിയുടെ രാജിയില്‍ കലാശിച്ച ഫോണ്‍വിളിക്കു പിന്നിലെ മംഗളം ജീവനക്കാരിയായ കണിയാപുരത്തുകാരിയെ സംരക്ഷിക്കാന്‍ അവിടത്തെ നടപടികളില്‍ എതിര്‍പ്പു പ്രകടിപ്പിച്ച കൊല്ലം സ്വദേശിനിയായ മറ്റൊരു പെണ്‍കുട്ടിയെക്കുറിച്ച് വാര്‍ത്തകള്‍ പടച്ചുവിടുകയാണെന്ന് ശ്യാംലാല്‍ ഫേസ്ബുക്ക്‌ പോസ്റ്റില്‍ ആരോപിച്ചു. ഹണി ട്രാപ് ഓപ്പറേഷനു പിന്നില്‍ പ്രവര്‍ത്തിച്ച മംഗളത്തിലെ പ്രധാനിയുടെ 2 അടുത്ത സുഹൃത്തുക്കള്‍ തന്നെയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിയായ യുവതിയെക്കുറിച്ചുള്ള ഫോട്ടോ സഹിതമുള്ള പൂര്‍ണവിവരങ്ങള്‍ ഇന്റലിജന്‍സ്, ഇന്റലിജന്‍സ് മേധാവി കൂടിയായ മുഖ്യമന്ത്രിയ്ക്ക് കൈമാറിയതായാണ് വിവരം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ ആ ‘തേന്‍കുപ്പി’ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഡി-ആക്ടിവേറ്റ് ചെയ്ത് മുങ്ങിയിരിക്കുകയാണെന്നും ശ്യാംലാല്‍ പറഞ്ഞു.

പ്രതിയായ യുവതിയുടെ വ്യക്തമാകാത്ത ചിത്രവും അദ്ദേഹം പോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ട്.

വി.എസ് ശ്യാംലാലിന്റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

കുറ്റകൃത്യത്തില്‍ പങ്കാളിയായ യുവതിയെ സംരക്ഷിക്കേണ്ടത് കൂട്ടുപ്രതികളുടെ ഉത്തരവാദിത്വമാണ്. അതിനായി മറ്റൊരുവളെ കടിച്ചുകീറാന്‍ എറിഞ്ഞുകൊടുക്കുന്നത് ചെറ്റത്തരമാണ്.

മന്ത്രിയുടെ രാജിയില്‍ കലാശിച്ച ഫോണ്‍വിളിക്കു പിന്നിലെ മംഗളം ജീവനക്കാരിയായ കണിയാപുരത്തുകാരിയെ സംരക്ഷിക്കാന്‍ അവിടത്തെ നടപടികളില്‍ എതിര്‍പ്പു പ്രകടിപ്പിച്ച കൊല്ലം സ്വദേശിനിയായ മറ്റൊരു പെണ്‍കുട്ടിയെക്കുറിച്ച് വാര്‍ത്തകള്‍ പടയ്ക്കുന്നു. ഹണി ട്രാപ് ഓപ്പറേഷനു പിന്നില്‍ പ്രവര്‍ത്തിച്ച മംഗളത്തിലെ പ്രധാനിയുടെ 2 അടുത്ത സുഹൃത്തുക്കള്‍ തന്നെ ഇന്ന് കൊല്ലത്തുകാരി കുട്ടിക്കെതിരായ വാര്‍ത്തയുമായി ഇറങ്ങിയിട്ടുണ്ട്.

ഹണിട്രാപ്പില്‍ തേനൊഴുക്കിയത് ആരാണെന്ന് ഇന്റലിജന്‍സിന് വ്യക്തമായി അറിയാം. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചപാടെ ആ ‘തേന്‍കുപ്പി’ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഡി-ആക്ടിവേറ്റ് ചെയ്തതും അവര്‍ അറിഞ്ഞു. എങ്കിലും ‘തേന്‍കുപ്പി’യുടെ ഫോട്ടോ സഹിതം കൃത്യമായ വിശദാംശങ്ങള്‍ തങ്ങളുടെ മേധാവിയായ മുഖ്യമന്ത്രിക്ക് ഇന്റലിജന്‍സുകാര്‍ എത്തിച്ചുകൊടുത്തിട്ടുണ്ട് എന്നു തന്നെയാണ് എനിക്ക് ലഭിക്കുന്ന വിവരം. ആ ഫോട്ടോ വ്യക്തിത്വം വ്യക്തമാവാത്ത വിധത്തില്‍ ഈ കുറിപ്പിനൊപ്പമുണ്ട്. സമയമാവുമ്പോള്‍ യഥാര്‍ത്ഥ ചിത്രം പുറത്തുവിടാം.

യഥാര്‍ത്ഥ പ്രതിയെ രക്ഷിക്കാന്‍ ഇന്റലിജന്‍സിന്റെ മേശപ്പുറത്ത് ഇല്ലാത്ത റിപ്പോര്‍ട്ട് കുത്തിത്തിരുകരുത്. പ്രതിയെന്ന വാക്ക് ഉപയോഗിക്കുന്നത് മനഃപൂര്‍വ്വമാണ്. കാരണം നിയമപ്രകാരം ഇപ്പോള്‍ ഈ യുവതി പ്രതിയാണ്. സ്റ്റിങ് എന്നത് നൂല്‍പ്പാലത്തിലൂടെയുള്ള നടത്തമാണ്. ചെറുതായൊന്നു പാളിയാല്‍ ഒരിക്കലും അഴിയാത്ത നിയമക്കുരുക്കില്‍ പെടും. ആ നിലയില്‍ തന്നെയാണ് നടപടികള്‍ മുന്നോട്ടുനീങ്ങുന്നത്. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും.

കടിച്ചുകീറാന്‍ ഇപ്പോള്‍ പുലികള്‍ ചാടിവീഴുമെന്നറിയാം. അവരോട് ഒന്നു മാത്രമേ പറയാനുള്ളൂ. ഈ എഴുതിയ വാക്കുകള്‍ തെറ്റാണെന്ന് വരും ദിനങ്ങളില്‍ തെളിയുകയാണെങ്കില്‍ നിങ്ങള്‍ പറയുന്ന പണി ഞാനെടുക്കും.

(ചിത്രത്തില്‍ യഥാര്‍ത്ഥ പ്രതിയായ കണിയാപുരത്തുകാരി)

shortlink

Related Articles

Post Your Comments

Related Articles


Back to top button