തിരുവനന്തപുരം : ജോലിക്കെത്തിയാല്‍ കൊല്ലുമെന്ന എസ്.എഫ്.ഐയുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ അധ്യാപിക. കേരളാ സര്‍വകലാശാല സ്റ്റുഡന്റ്‌സ് സര്‍വീസസ് ഡയറക്ടര്‍ ഡോ.ടി വിജയലക്ഷ്മിയാണ് വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ കഴിയുന്നത്. വധഭീഷണി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു അധ്യാപിക എന്ന പരിഗണനപോലും സര്‍ക്കാര്‍ തന്നോട് കാട്ടിയില്ലെന്നു വിജയലക്ഷ്മി പറയുന്നു. ഇരുന്ന ഇരിപ്പില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും അനുവദിക്കാതെ ആയിരുന്നു അവരുടെ പീഡനം.
തീവ്രവാദികള്‍ പോലും ചിലപ്പോള്‍ മനസലിവു കാട്ടും എന്നാല്‍, മൂത്രമൊഴിക്കണം എന്നു പറഞ്ഞിട്ടു പോലും അവരുടെ മനസലിഞ്ഞില്ല. ഡയറക്ടര്‍ എന്നു വച്ചാല്‍ വെറും ശിപ്പായി മാത്രമാണ്. കൂടുതല്‍ തലപൊക്കിയാല്‍ ആ തല പിന്നെ കാണില്ല തീര്‍ത്തുകളയും. കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല. ജീവന്‍ വേണേല്‍ ബില്‍ ഒപ്പിട്ടു തന്നേക്കണം അല്ലെങ്കില്‍ ശവമായിട്ടെ പുറത്തുപോകൂ.ഇനി ഈ പരിസരത്തു കണ്ടാല്‍ കൊന്നുകളയും ഇതായിരുന്നു സിന്‍ഡിക്കറ്റംഗത്തിന്റെ വാക്കുകളെന്നും വിജയലക്ഷ്മി പറഞ്ഞു. ബോധംകെട്ടു വീഴുമെന്ന അവസ്ഥയിലായിരുന്ന തന്നെ ശാരീരികമായും അവര്‍ കൈകാര്യം ചെയ്തും തനിക്കു ചുറ്റും നിന്ന പെണ്‍കുട്ടികളെകൊണ്ടു തലമുടി പിഴുതുപറിച്ചും പിന്നെ പേനകൊണ്ടു മുതുകില്‍ കുത്തി വേദനിപ്പിച്ചും കൂടാതെ വി.സിയേയും തന്നെയും ചേര്‍ത്ത് അവിഹിതം ആരോപിച്ചുമാണ് തന്നെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്.
യൂണിയന്‍ ചെയര്‍പേഴ്‌സന്‍ അഷിതയായിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. രക്ഷിക്കാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെയും എസ്.എഫ്.ഐക്കാര്‍ വിരട്ടിയോടിച്ചു. ഒടുവില്‍ ഇവിടേക്കു മുന്‍ എംഎല്‍എ ശിവന്‍കുട്ടി കടന്നുവരികയും ഈ സമയം ഇവിടെ അവിഹിതമാണു സഖാവേ എന്ന് എസ്എഫ്‌ഐക്കാരില്‍ ചിലര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു എന്നും വിജയലക്ഷ്മി പറഞ്ഞു. യൂണിവേഴ്‌സിറ്റി യൂണിയനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ ചട്ടപ്രകാരം മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ഇതിലുള്ള വൈരാഗ്യമാണ് അവര്‍ക്ക് തന്നോട് ഉണ്ടായിരുന്നതെന്നും എസ്.എഫ്.ഐയുമായി ബന്ധപ്പെട്ട ഒരു വിദ്യാര്‍ത്ഥി തന്നോട് പറഞ്ഞതായും വിജയലക്ഷ്മി വെളിപ്പെടുത്തുന്നു.
Post Your Comments